ഇന്ത്യൻ അമേരിക്കൻ സംരംഭകൻ വിവേക് രാമസ്വാമിയെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയാക്കാൻ ഡൊണാൾഡ് ട്രംപിനു താല്പര്യമില്ലെന്നു യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ക്യാബിനറ്റിൽ ട്രംപ് രാമസ്വാമിയെ പരിഗണിക്കും.
ട്രംപിനെതിരെ റിപ്പബ്ലിക്കൻ സ്ഥാനാർഥിയാവാൻ മത്സരിച്ച രാമസ്വാമി (38) ജനുവരി 15നു പിന്മാറ്റം നടത്തിയ ശേഷം മുൻ പ്രസിഡന്റിനു വേണ്ടി പ്രചാരണത്തിന് ഇറങ്ങിയിരുന്നു. രാമസ്വാമിയെ കുറിച്ച് ട്രംപ് മതിപ്പോടെ സംസാരിക്കയും ചെയ്തിരുന്നു. അദ്ദേഹത്തെ ട്രംപ് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി സ്ഥാനത്തേക്കു പരിഗണിക്കുമെന്നു ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തിരുന്നു.
"മാധ്യമങ്ങൾ പലതും പറയുന്നുണ്ട്, എന്നാൽ ട്രംപിനെ വിജയിപ്പിക്കുക എന്നതാണു രാമസ്വാമിയുടെ പ്രധാന മുൻഗണന," അദ്ദേഹത്തിന്റെ വക്താവ് ട്രിഷിയ മക്ലോഗ്‌ലൈൻ പറഞ്ഞു.
മുൻ സ്പീക്കർ കെവിൻ മക്കാർത്തി വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ആയേക്കുമെന്നും ബ്ലൂംബെർഗ് പറഞ്ഞു. ക്യാബിനറ്റിൽ നോർത്ത് ഡക്കോട്ട ഗവർണർ ഡൗ ബർഗം, റെപ്. എലീസ് സ്‌റ്റെഫാനിക് തുടങ്ങിയവർക്ക് സാധ്യതയുണ്ട്. സ്റെഫാനിക് വൈസ് പ്രസിഡന്റ് സ്ഥാനാർഥിയുമാവാം.
ഹച്ചിൻസൺ എൻഡോഴ്സ് ചെയ്യില്ല
ട്രംപിനെ എൻഡോഴ്സ് ചെയ്യാൻ തയാറില്ലെന്നു അര്കൻസോ മുൻ ഗവർണർ ആസ ഹച്ചിൻസൺ അതിനിടെ വ്യക്തമാക്കി. റിപ്പബ്ലിക്കൻ മത്സരത്തിൽ ഉണ്ടായിരുന്ന അദ്ദേഹത്തിനു പുറമെ ട്രംപിനെ അംഗീകരിക്കാൻ വിസമ്മതിച്ച മറ്റൊരു സ്ഥാനാർഥി നിക്കി ഹേലിയാണ്.
ജനുവരി 6 കലാപത്തിനു നേതൃത്വം നൽകിയതിനു മുൻ കോൺഗ്രസ് അംഗം കൂടിയായ ഹച്ചിൻസൺ ട്രംപിനെ വിമർശിച്ചു. റഷ്യൻ പ്രസിഡന്റ് പുട്ടിനെ വിമർശിക്കാൻ ട്രംപ് തയാറാവാത്തതും അസ്വീകാര്യമാണ്.
റിപ്പബ്ലിക്കൻ ആദർശങ്ങളിൽ ഉറച്ചു നിൽക്കുന്ന താൻ ബൈഡനു വോട്ട് ചെയ്യില്ലെന്നും ഹച്ചിൻസൺ വ്യക്തമാക്കി.
Ramaswamy won't be Trump Veep