ഗാസയിൽ ഇസ്രയേലി ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം
31,923 ആയെന്നു ബുധനാഴ്ച ഗാസ ആരോഗ്യ വകുപ്പ് അറിയിച്ചു. 24 മണിക്കൂറിനിടയിൽ 104 പലസ്തീൻകാരെ ഇസ്രയേൽ കൊലപ്പെടുത്തി. 162 പേർക്ക് പരുക്കേറ്റിട്ടുണ്ട്.
ഗാസയുടെ വടക്കേ അറ്റത്തു നിന്നു തെക്കോട്ടു ഇസ്രയേലി വിമാനങ്ങൾ തുടർച്ചയായി നടത്തിയ ആക്രമണങ്ങളിൽ ഒട്ടനവധി വീടുകളും ഫ്ലാറ്റ് സമുച്ചയങ്ങളും തകർന്നു.
അൽ ഷിഫ ആശുപത്രിയിൽ മൂന്നാം ദിവസവും ആക്രമണം തുടർന്നു. നിരവധി ആളുകളെ അവിടന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. രോഗികളെ ബാധിക്കാത്ത വിധത്തിലാണ് ആക്രമണമെന്നു ഇസ്രയേലി സേനാ വക്താവ് അവിചായ് അഡ്രായ് പറഞ്ഞു. 90 'അട്ടിമറിക്കാരെ' വധിച്ചെന്നു അദ്ദേഹം അവകാശപ്പെട്ടു.
ബ്ലിങ്കൻ മിഡിൽ ഈസ്റ്റിൽ
യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഗാസ വെടിനിർത്തൽ ചർച്ചകൾ ഫലപ്രദമാക്കാനുള്ള ശ്രമവുമായി ബുധനാഴ്ച സൗദി അറേബ്യയിൽ എത്തി. അദ്ദേഹം വെള്ളിയാഴ്ച ഇസ്രയേലിലേക്കു പോകുന്നുണ്ട്.
പലസ്തീൻ അഭയാർഥികളുടെ ക്ഷേമം നോക്കുന്ന യുഎൻ ആർ ഡബ്ലിയു എയ്ക്കു $40 മില്യൺ സംഭാവന നൽകുമെന്ന് സൗദി അറേബ്യ പ്രഖ്യാപിച്ചു. ഏജൻസിക്കു ഹമാസ് ബന്ധമുണ്ടെന്ന ആരോപണത്തിൽ പാശ്ചാത്യ രാജ്യങ്ങൾ ധനസഹായം നിർത്തി വച്ചിരിക്കയാണ്. ഗാസയിൽ പട്ടിണിയും രോഗങ്ങളും നിരവധി ആളുകളെ കൊല്ലുമെന്നു ഏജൻസിയുടെ മേധാവി ഫിലിപ്പെ ലാസറിനി പറഞ്ഞു.
Gaza death toll soars to 31,923