വാട്സാപ്പിലൂടെ കേന്ദ്രസർക്കാർ പ്രചരിപ്പിക്കുന്ന വികസിത് ഭാരത് സന്ദേശം നിർത്തിവെക്കാൻ കേന്ദ്ര ഇലക്‌ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നല്‍കി.
വികസിത് ഭാരത് സമ്ബർക്ക് എന്ന അക്കൗണ്ടിലൂടെ കേന്ദ്രസർക്കാറിന്റെ നേട്ടങ്ങളാണ് പ്രചരിപ്പിച്ചിരുന്നത്. അക്കൗണ്ട് സംബന്ധിച്ച റിപ്പോർട്ട് എത്രയും വേഗം സമർപ്പിക്കണമെന്നും വകുപ്പ് സെക്രട്ടറി എസ് കൃഷ്ണനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്.
ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ഇത് സംബന്ധിച്ച പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി എടുത്തിരിക്കുന്നത്. മാർച്ച് 16ന് രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. ഇത് സംബന്ധിച്ച് മാതൃകാ പെരുമാറ്റ ചട്ടങ്ങളും നിലവില്‍ വന്നിട്ടുണ്ട്. പെരുമാറ്റ ചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ വികസിത് ഭാരത് സന്ദേശം വാട്സ്‌ആപ്പ് വഴി പ്രചരിക്കുന്നില്ല എന്ന് ഉറപ്പുവരുത്തണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വകുപ്പ് സെക്രട്ടറിയോട് നിർദ്ദേശിച്ചിരുന്നു.
മാർച്ച് 18ന് വാട്സ്‌ആപ്പ് ഉപയോക്താക്കള്‍ക്ക് വികസിത് ഭാരത് സമ്ബർക്ക് എന്ന അക്കൗണ്ടില്‍ നിന്ന് നിരവധി സന്ദേശങ്ങളാണ് ലഭിച്ചത്. ഈ വിഷയം ചൂണ്ടിക്കാട്ടി അന്നുതന്നെ തൃണമൂല്‍ കോണ്‍ഗ്രസ് ഇലക്‌ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് സെക്രട്ടറിക്ക് കത്ത് നല്‍കുകയും സ്ഥാനാർത്ഥിയായിരിക്കെ മോദിയുടെ പേരില്‍ സന്ദേശം പ്രചരിപ്പിക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടലംഘനം ആണെന്നും ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ പരാതി നല്‍കുകയും ചെയ്തിരുന്നു.
ഇത് കേന്ദ്രസർക്കാറിന്റെ രാഷ്‌ട്രീയ അജണ്ടയാണെന്നും രാജ്യത്തെ പൗരന്മാരുടെ മൊബൈല്‍ നമ്ബറുകള്‍ എങ്ങനെയാണ് സർക്കാരിന് ലഭിച്ചത് എന്നും രാഷ്‌ട്രീയ പാർട്ടികള്‍ ചോദിച്ചിരുന്നു.
ഇത്തരത്തില്‍ വാട്സാപ്പിലൂടെയുള്ള സന്ദേശം ഇന്ത്യക്കാർക്ക് പുറമേ വിദേശ പൗരന്മാർക്കും ലഭിച്ചതായും റിപ്പോർട്ടുകള്‍ ഉണ്ട്.