റഷ്യന്‍ തലസ്ഥാനമായ മോസ്കോയിലെ ക്രോക്കസ് സിറ്റി ഹാളില്‍ സംഗീതനിശക്കിടെ ഉണ്ടായ ഭീകരാക്രമണത്തില്‍ അറുപതോളം പേര് കൊല്ലപ്പെട്ടു.
നൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച രാത്രിയിലായിരുന്നു ആക്രമണം. സംഗീതപരിപാടിക്കിടെ മുഖംമൂടി ധരിച്ച അക്രമികള്‍ കാണികള്‍ക്കുനേരേ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെയ്പിന് പിന്നാലെ കെട്ടിടത്തില്‍ നിരവധി സ്ഫോടനങ്ങളും നടന്നു. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു.
വേഷം മാറിയെത്തിയ അക്രമികള്‍ കെട്ടിടത്തിനുള്ളില്‍ പ്രവേശിച്ച് വെടിയുതിർക്കുകയും, സ്ഫോടനശേഷിയുള്ള ഗ്രനേഡോ ബോംബോ എറിയുകയും ചെയ്തതായി സംഭവസ്ഥലത്തുണ്ടായിരുന്ന പത്രപ്രവർത്തകൻ പറഞ്ഞു. ആവർത്തിച്ചുള്ള വെടിയൊച്ചകള്‍ നിലവിളികള്‍ക്ക് മുകളില്‍ ഉയരുകയും ആളുകള്‍ ഹാളില്‍ നിന്നും പുറത്തുകടക്കാൻ വെപ്രാളപ്പെടുന്നതുമായ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഒന്‍പതിനായിരത്തോളം ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കെട്ടിടസമുച്ചയത്തിലായിരുന്നു പരിപാടി നടന്നത്. ആറായിരംപേരോളം വെടിവെപ്പ് നടക്കുമ്ബോള്‍ സംഭവസ്ഥലത്തുണ്ടായിരുന്നു. സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകള്‍ പ്രകാരം മരണസംഖ്യ ഇനിയും ഉയരുമെന്ന് സൂചനയുണ്ട്. ഭീകരാക്രമണമെന്നാണ് റഷ്യന്‍ വിദേശകാര്യമന്ത്രാലയം സംഭവത്തെ വിശേഷിപ്പിച്ചത്. ആഴ്ചയവസാനം നടക്കാനിരുന്ന എല്ലാ പരിപാടികളും റദ്ദാക്കിയതായി മോസ്കോ മേയര്‍ അറിയിച്ചു.