ഇന്‍ഡോര്‍: അഞ്ച് വര്‍ഷമായി ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുന്ന യുവതിയോട് സിന്ദൂരമണിയാനും ഭര്‍ത്താവിന്റെ വീട്ടിലേക്ക് തിരിച്ചുപോകാനും ഉത്തരവിട്ട് കോടതി. മദ്ധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള കുടുംബ കോടതിയാണ് ദമ്പതികള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ഭര്‍ത്താവിന് അനുകൂലമായി വിധി പറഞ്ഞത്. വിവാഹം കഴിഞ്ഞ ഹിന്ദു സ്ത്രീ സിന്ദൂരം അണിയണമെന്നും വിവാഹിതയാണെന്നതിന്റെ തെളിവാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ഭാര്യ പിണങ്ങിപ്പോയതിനെത്തുടര്‍ന്ന് ഹിന്ദു വിവാഹ നിയമ പ്രകാരം തന്റെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവാണ് കുടുംബ കോടതിയെ സമീപിച്ചത്. സിന്ദൂരം അണിയാറില്ലെന്ന് യുവതി സമ്മതിക്കുകയും ചെയ്തു.
ഇന്‍ഡോര്‍ കുടുംബ കോടതി പ്രിന്‍സിപ്പല്‍ ജഡ്ജി എന്‍ പി സിങ് ആണ് വിധി പുറപ്പെടുവിച്ചത്. സിന്ദൂരം അണിയേണ്ടത് ഭാര്യയുടെ മതപരമായ ബാധ്യതയാണ്. സ്ത്രീ വിവാഹിതയാണെന്നതിന്റെ അടയാളമാണത്. ഭര്‍ത്താവ് അവരെ ഉപേക്ഷിച്ചതല്ലെന്നും ഭാര്യയാണ് ഭര്‍ത്താവിനെ ഉപേക്ഷിച്ച് വിവാഹമോചനത്തിന് മുന്‍കൈയെടുത്തതെന്നും കോടതി ഉത്തരവില്‍ പറയുന്നു.
സ്ത്രീധനത്തിനുവേണ്ടി ഭർത്താവ് തന്നെ ശാരീരികമായും മാനസികമായും ഉപദ്രവിക്കുന്നുവെന്നായിരുന്നു യുവതിയുടെ വാദം. എന്നാല്‍ താന്‍ നേരിട്ട ആക്രമണങ്ങളില്‍ യുവതി രേഖാമൂലം പരാതിയൊന്നും നല്‍കിയിട്ടില്ലെന്ന് നിരീക്ഷിച്ച കോടതി യുവതിയുടെ വാദം തള്ളി. ശേഷം യുവതിയോട് ഭർതൃവീട്ടിലേയ്ക്ക് മടങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു.
2017ല്‍ വിവാഹിതരായ ദമ്പതികള്‍ക്ക് അഞ്ച് വയസയുള്ള മകനുണ്ട്.