Image

കട്ടപ്പന ഇരട്ടക്കൊലപാതക കേസിലെ പ്രതി ദുർമന്ത്രവാദ നോവലിൻ്റെ എഴുത്തുകാരൻ

Published on 23 March, 2024
കട്ടപ്പന ഇരട്ടക്കൊലപാതക കേസിലെ പ്രതി ദുർമന്ത്രവാദ നോവലിൻ്റെ എഴുത്തുകാരൻ

അര ലക്ഷത്തോളം വായനക്കാർ ഉള്ള എഴുത്തുകാരൻ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. അതും രണ്ടു കൊലപാതകങ്ങളിൽ പ്രതി ചേർക്കപ്പെട്ട്.

കട്ടപ്പന ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി നിതീഷ്, ആഭിചാര ക്രിയകൾ വിശദമായി പ്രതിപാദിക്കുന്ന ഒരു നോവൽ മഹാ മാന്ത്രികമെന്ന പേരിൽ ഒരു ഓൺലൈൻ സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. 2018ൽ പ്രസിദ്ധീകരിച്ച ഈ നോവൽ വായിച്ചത് അമ്പതിനായിരത്തോളം പേർ.ഓൺലൈൻ സൈറ്റിൽ ഹിറ്റായ ഈ നോവലിൽ അടിമുടി അഭിചാരങ്ങളും ദുർമന്ത്രവാദവും ആഭിചാര ക്രിയകളും പകപോക്കലും ഒക്കെയാണ്. ഈ നോവൽ നിതീഷ് എഴുതി പൂർത്തിയാക്കിയിട്ടില്ല. ആറ് അധ്യായങ്ങൾ മാത്രം എഴുതിയപ്പോഴാണ് ഇത്രയും വായനക്കാർ സൃഷ്ടിക്കപ്പെട്ടത്. തുടരും എന്നു സൂചിപ്പിച്ചാണ് നിതീഷ് നോവൽ അവസാനിപ്പിച്ചത്. ഒരു സ്കൂളിനെ മന്ത്രവാദത്തിലൂടെ കീഴടക്കാൻ ശ്രമിക്കുന്ന ദുർമന്ത്രവാദിയും അയാളുടെ പിടിയിൽ നിന്നും രക്ഷിക്കാൻ ശ്രമിക്കുന്ന മന്ത്രവാദിയും ആണ് നോവലിലെ കഥാപാത്രങ്ങൾ. മന്ത്രവാദം, ചുടല രക്ഷസ് എന്നിങ്ങനെ വായനക്കാരെ ത്രസിപ്പിക്കുന്ന ധാരാളം ഘടകങ്ങൾ ഇതിലുണ്ട്.

യഥാർത്ഥ ജീവിതത്തിൽ നിതീഷ്, സിനിമയിലെ സീനുകൾ അനുകരിച്ചാണ് കുറ്റകൃത്യം മറയ്ക്കാൻ ശ്രമിക്കുന്നത്.
ദൃശ്യത്തിൽ പോലീസ് സ്റ്റേഷൻ്റെ തറയിലാണ് മൃതദേഹം ഒളിപ്പിക്കുന്നതെങ്കിൽ ഇവിടെ കൂട്ടുകാരൻ്റെ അച്ഛനായ വിജയനെയാണ് കൊലപ്പെടുത്തി വീടിൻ്റെ തറയിൽ കുഴിച്ചിട്ടതും സിമൻ്റ് ഇട്ട് ആ കുഴി അടച്ചതും. കൂടാതെ സംഭവ ദിവസം താൻ കൊച്ചിയിലായിരിക്കുമെന്നു കാണിക്കാൻ ഒരു ബസ് ടിക്കറ്റ് സംഘടിപ്പിച്ച് പോലീസിനെ കാണിക്കാനും ശ്രമിച്ചു. അതും സിനിമയിൽ നിന്നും കണ്ടെത്തിയ രീതിയാണ്.'

നിതീഷ് പി ആർ എന്ന തൂലികാനാമത്തിൽ ഓൺലൈൻ സൈറ്റിൽ നോവൽ പ്രസിദ്ധീകരിച്ച ഇയാൾ ആരാധകരുടെ പ്രിയപ്പെട്ട എഴുത്തുകാരനാണ്. എഴുത്തുകാരനെ ഒന്നു കാണുന്നതു പോലും ഭാഗ്യമായിക്കരുതുന്നവരാണ് ഈ ആരാധകരിൽ പലരും. നോവലിൻ്റെ ബാക്കി വായിക്കാൻ കാത്തിരിക്കുന്നവരാണീ ആരാധകർ. മറ്റു രണ്ടു നോവലുകൾ കൂടി നിതീഷ് എഴുതിയിരുന്നുവെങ്കിലും അതും അപൂർണമാണ്. സ്വന്തം കുഞ്ഞിനേയും, സുഹൃത്തിൻ്റെ അച്ഛനേയും കൊന്നു കുഴിച്ചുമൂടിയ ശേഷം അക്ഷോഭ്യനായി മറ്റൊരു മുഖം മൂടി അണിഞ്ഞ് എഴുത്തുകാരനായി നടിച്ച് ജീവിച്ചിരുന്ന നിതീഷ് എന്തായാലും പിടിയിലായി എന്നതിൽ ആശ്വസിക്കാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക