Image

'ആടുജീവിത'ത്തിന്റെ പ്രീ സെയില്‍ തകൃതി; വിറ്റു പോയത് 1.05 ലക്ഷം ടിക്കറ്റുകള്‍

Published on 25 March, 2024
'ആടുജീവിത'ത്തിന്റെ പ്രീ സെയില്‍ തകൃതി; വിറ്റു പോയത് 1.05  ലക്ഷം ടിക്കറ്റുകള്‍

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി ഒരുക്കുന്ന ആടുജീവിതത്തിന്റെ പ്രീ സെയില്‍ തകൃതിയായി പുരോഗമിക്കുന്നു  .

ബെന്യാമിന്‍ രചിച്ച ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമയൊരുങ്ങുന്നത് എന്ന് തന്നെയാണ് ആടുജീവിതത്തിന്റെ പ്രധാന ആകര്‍ഷണം. കൊവിഡ് മഹാമാരി ഉള്‍പ്പടെയുള്ള കാരണങ്ങളാല്‍ 6 വര്‍ഷത്തോളം സമയമെടുത്താണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

കേരളത്തിലെ എല്ലാ തിയേറ്ററുകളിലും മികച്ച ബുക്കിംഗ് ആണ് നടന്നു കൊണ്ടിരിക്കുന്നത്.  സംസ്ഥാനത്ത് മാത്രം ചിത്രം ഇതുവരെ വിറ്റത് 1.05  ലക്ഷം ടിക്കറ്റുകളാണ് .  പൃഥ്വിരാജ് കരിയറിലെ ഏറ്റവും ഉയര്‍ന്ന പ്രീ സെയില്‍ കണക്കാണിത്. 1.03 കോടി ഗ്രോസ് കളക്ഷനും ചിത്രം ഇതിനോടകം നേടിയിട്ടുണ്ട്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്. ചിത്രം തിയേറ്ററുകളില്‍ എത്താന്‍ ഇനി മൂന്ന്  ദിവസം മാത്രം ബാക്കി നില്‍ക്കേ ബുക്കിങ്ങുകള്‍ റെക്കോര്‍ഡ് ബ്രേക്ക് ചെയ്യും എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ബുക്ക് മൈ ഷോയില്‍ ആരാധകര്‍ കാത്തിരുന്ന ചിത്രങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ആടുജീവിതം.

വിഷ്വല്‍ റൊമാന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബ്ലെസ്സി ആണ്. ഹോളിവുഡ് നടന്‍ ജിമ്മി ജീന്‍ ലൂയിസ്, അമല പോള്‍, കെ ആര്‍ ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കാബി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഓസ്‌കര്‍ അവാര്‍ഡ് ജേതാക്കളായ എ ആര്‍ റഹ്‌മാന്റെ സംഗീതവും റസൂല്‍ പൂക്കുട്ടിയുടെ ശബ്ദരൂപകല്‍പ്പനയും ‘ആടുജീവിത’ത്തിന്റെ പ്രത്യേകതകളാണ്.


160ന് മുകളില്‍ ദിവസങ്ങളാണ് ആടുജീവിതത്തിന്റെ ചിത്രീകരണത്തിന് വേണ്ടി വന്നത്. കൊവിഡ് മഹാമാരി സിനിമയുടെ ചിത്രീകരണം നീളുന്നതിന് കാരണമായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക