റാന്നി: ജനവാസ മേഖലയിലെത്തിയ കാട്ടാനയെ വനത്തിലേക്ക് തിരിച്ചോടിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടുപേർക്ക് പരിക്കേറ്റു.
ചൊവ്വാഴ്ച രാത്രി 10 മണിയോടെ വടശ്ശേരിക്കര ബൗണ്ടറിക്ക് സമീപമാണ് സംഭവം. വടശ്ശേരിക്കര ചെമ്ബരത്തിമൂട്ടില്‍ മഞ്ജുഭവനില്‍ എം.എം.മജീഷ്(42), പനച്ചിക്കല്‍ രതീഷ് (34) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മജീഷിന്റെ നട്ടെല്ലു പൊട്ടി. രതീഷിനെ പ്രഥമശുശ്രൂഷ നല്കി വിട്ടയച്ചു.
എട്ടുമണിയോടെ കാട്ടാന ഇറങ്ങിയതായി സാമൂഹിക മാധ്യമങ്ങളില്‍ സന്ദേശമെത്തി. ബൗണ്ടറിക്ക് സമീപം തിരഞ്ഞെടുപ്പ് പോസ്റ്റർ ഒട്ടിച്ചുകൊണ്ടിരുന്ന ഗ്രാമപ്പഞ്ചായത്ത് അംഗം ജോർജുകുട്ടി വാഴപ്പിള്ളേത്തും മജീഷും രതീഷും അടക്കം മറ്റ് കുറേപ്പേരും കൂട്ടരും സംഭവമറിഞ്ഞ് സ്ഥലത്തെത്തി.
റബ്ബർത്തോട്ടത്തില്‍ എത്തിയ ആന ജനവാസമേഖലയിലേക്കിറങ്ങുന്നത് തടയാൻ നാട്ടുകാർ ബഹളം വെയ്ക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തു. അപ്രതീക്ഷിതമായി എം.ആർ.സ്കൂള്‍ റോഡിലൂടെ കാട്ടാന നാട്ടുകാർക്കുനേരേ പാഞ്ഞെത്തി. നാട്ടുകാർ ഇരുവശങ്ങളിലേക്കും ഓടി രക്ഷപ്പെട്ടു.
മജീഷ് വശത്തെ താഴ്ചയിലേക്ക് ചാടി. ആനയും ഇതേവഴിയിലൂടെയാണ് വനത്തിലേക്ക് ഓടിയത്. ആന ദേഹത്ത് തട്ടിയതായി മജീഷ് പറഞ്ഞു. പിന്നാലെ ഇരുവരെയും ആശുപത്രിയിലെത്തിച്ചു.