Image

നിമിഷ പ്രിയയെ കാണാൻ അമ്മ പ്രേമകുമാരി യെമനിലേക്ക് യാത്ര തിരിച്ചു ; പിന്തുണയുമായി അഡ്വ. ദീപാ ജോസഫ്

Published on 20 April, 2024
നിമിഷ പ്രിയയെ കാണാൻ അമ്മ പ്രേമകുമാരി യെമനിലേക്ക് യാത്ര തിരിച്ചു ;  പിന്തുണയുമായി  അഡ്വ. ദീപാ ജോസഫ്

മുംബൈ : സന ജയിലില്‍ കഴിഞ്ഞ 12 വർഷങ്ങളായി  കഴിയുന്ന നിമിഷ പ്രിയയെ കാണാൻ അമ്മ പ്രേമകുമാരിയും നിമിഷയുടെ മോചനത്തിനായി ശ്രമിക്കുന്ന സാമൂഹിക പ്രവർത്തകനും ഡല്‍ഹി ഹൈകോടതിയാല്‍ അമ്മക്ക് മകളെ കാണാൻ സാഹചര്യം ഒരുക്കാൻ നിയോഗിക്കപ്പെട്ട സാമൂവല്‍ ജെറോം ഭാസ്കരും മുംബൈ അന്തർദേശീയ വിമാന താവളത്തില്‍ നിന്നും യെമനിലേക്ക് യാത്ര തിരിച്ചു.  ജീവകാരുണ്യ പ്രവര്‍ത്തകയും സുപ്രീം കോടതി അഭിഭാഷകയുമായ അഡ്വ. ദീപാ  ജോസഫ് വിദേശ യാത്രയില്‍ ആണെങ്കിലും  ഫോണിലൂടെ നിരന്തരം ബന്ധപ്പെട്ട്  ആവശ്യമായ സഹായങ്ങള്‍ ചെയ്യുന്നുണ്ട്.

യൂറോപ്പില്‍ സന്ദർശനത്തിലാണെങ്കിലും കാര്യങ്ങള്‍ വേഗത്തിലാക്കിയ ജീവകാരുണ്യ പ്രവര്‍ത്തകയും സുപ്രീം കോടതി അഭിഭാഷകയുമായ ദീപ ജോസഫിനെ പൊതു പ്രവർത്തകൻ ഡോ.ജോണ്‍സണ്‍ വി.ഇടിക്കുള അഭിനന്ദിച്ചു. സന ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി കഴിഞ്ഞ 5 വർഷമായി ഇടപെടലുകള്‍ നടത്തുന്നത് അഭിഭാഷക ദീപാ ജോസഫ് ആണ്.

നിമിഷയെ കുറിച്ച്‌ 2019 ന്റെ ഒടുവില്‍ ആണ് അഡ്വ. ദീപാ ജോസഫ് അറിയുന്നത്.  ഉടൻ തന്നെ നിമിഷയുടെ അമ്മയെ കണ്ടു പിടിച്ച്  അവരുടെ കിഴക്കമ്പലത്തുള്ള വീട്ടില്‍ എത്തി ഭർത്താവ് ടോമിയെ കണ്ട അഡ്വ. ദീപ  മകള്‍ മിഷേലിനോടും  സംസാരിച്ചു. പിന്നീട് ജയിലില്‍ ആയിരിക്കുന്ന നിമിഷയോട് സംസാരിക്കാൻ തുടങ്ങി. 2020 മാർച്ച്‌ മാസത്തോടെ ഡി. എം.സി യില്‍ ഇക്കാര്യം ചർച്ചക്ക് വന്നു. അന്ന് ഡിഎംസി യില്‍ ജസ്റ്റിസ്‌ കുര്യൻ ജോസഫ്, മുൻ രാജ്യ സഭ എംപി അല്‍ഫോൻസ് കണ്ണന്താനം എന്നിവർ അംഗങ്ങളായിരുന്നു.പിന്നീട് നിമിഷയുടെ അഭിഭാഷകൻ അബ്ദുല്‍ കരിമിനെ കോണ്‍ടാക്‌ട് ചെയ്ത്   ഫയലുകൾ  ആവശ്യപ്പെട്ടു.

പിന്നെ യെമനില്‍ ജോലി ചെയ്യുന്ന 2017 മുതല്‍ നിമിഷയുടെ മോചനത്തിന് ശ്രമിച്ചിരുന്ന സാമൂവല്‍ ജെറോം ഭാസ്കരെ ഇവർ കണ്ടെത്തി. 2020 സെപ്റ്റംബറില്‍ നിമിഷയുടെ ശിക്ഷാ വിധി വന്നു. ഉടൻ തന്നെ അഡ്വ. ദീപ , സാമൂവല്‍ ജെറോം എന്നിവർ ചേർന്ന് 2020 സെപ്റ്റംബർ 20 ന് കോടതിവിധിയുടെ പകർപ്പിനുള്ള പണം അടച്ച്‌ അപ്പീലിനുള്ള ഡോക്യുമെന്റ് തയ്യാറാക്കി. പിന്നീട് ബാബു ജോണിന്റെ നേതൃത്വത്തില്‍ രൂപികരിച്ച 'സേവ് നിമിഷ പ്രിയ'  കമ്മിറ്റിയുടെ ഗ്ലോബല്‍ വൈസ് ചെയർപേഴ്സണ്‍ എന്ന നിലയില്‍ അഡ്വ.ദീപ ജോസഫ് ആക്ഷൻ കൗണ്‍സില്‍ പ്രവർത്തനം ഊർജിതമാക്കി.

2021ല്‍ അപ്പീല്‍ കോടതി വിധി ശരിവച്ച്  ഹൈ ക്കോടതി വിധി വന്നു.. സേവ് നിമിഷ പ്രിയ ആക്ഷൻ കമ്മിറ്റി ചിലവുകള്‍ വഹിച്ചു സുപ്രിം കോടതിയില്‍ അപ്പീല്‍ ഇട്ടു. 2023 ഒക്ടോബറില്‍ സുപ്രിം കോടതി വിധിയും മരണ ശിക്ഷ ശരിവച്ചു.

സാമൂവല്‍ ജെറോം ഭാസ്കറിന്റെ നേതൃത്വത്തില്‍ പ്രീനെഗോഷിയേഷൻ ചർച്ച നടന്നു. നിമിഷക്ക് ക്യാപിറ്റല്‍ പണിഷ്മെന്റ് വിധിച്ചതു യെമൻ സുപ്രിം കോടതി 2023 ഒക്ടോബർ ആദ്യവാരമാണ്. ഇനിയും ഒരു പ്രീ നെ ഗോഷിയേഷൻ ചർച്ച നടന്നിട്ടില്ല. അത് നടക്കേണ്ടത് ഗോത്ര തലവന്മാർ തമ്മിലും മരിച്ച ആളിന്റെ കുടുംബവും തമ്മിലാണ്. അതില്‍ ഇടപെടാൻ കഴിയുന്ന ആള്‍ നിമിഷയുടെ അറ്റോർണിയാണ്. അതിനുള്ള സാഹചര്യം ഒരുക്കേണ്ടത് നിമിഷയുടെ അമ്മ പവർ ഓഫ് അറ്റോർണി കൊടുത്തിട്ടുള്ള സാമൂവല്‍ ജെറോം ഭാസ്കരൻ ആണ്.

2023 ഡിസംബർ 16 ന് ഡല്‍ഹി ഹൈകോടതിയില്‍ അമ്മക്ക് പോകാൻ വിധി ഉണ്ടായ കോടതിമുറിയില്‍ അഡ്വ. ദീപ ഉണ്ടായിരുന്നു. കേന്ദ്ര സർക്കാരിനോട് അമ്മക്ക് മകളെ ജയിലില്‍ പോയി കാണാനുള്ള അനുമതിയും സൗകര്യവും ഏർപ്പാടാക്കാൻ വിധിച്ചിരുന്നു. രാഷ്ട്രീയ പ്രശ്നങ്ങളും ആഭ്യന്തരയുദ്ധവും യുദ്ധ സമാന സാഹചര്യവും നിമിത്തം സർക്കാരിന് പരിമിതികള്‍ ഉണ്ടെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചത് വഴി സാമൂവല്‍ ജെറോം ഭാസ്കർക്കൊപ്പം പ്രേമ കുമാരി യെമനില്‍ സന ജയിലില്‍ പോയി മകളെ കാണട്ടെ എന്ന് ഹൈകോടതി വിധിച്ചു. യാത്രാ പേപ്പർ ശരിയാക്കി അഡ്വ. ദീപാ ജോസഫ് കേരളത്തില്‍ എത്തി ഫെബ്രുവരി അവസാനം പ്രേമകുമാരിയുമായി കൂടിക്കാഴ്ചയും നടത്തി. അവർക്കു യാത്രക്കുള്ള തുകയും സമ്മാനിച്ചാണ് അഡ്വ. ദീപാ ജോസഫ് ഡല്‍ഹിക്ക് മടങ്ങിയത്.

ഗോത്ര തലവന്മാരുടെ ചർച്ചയില്‍ കുടുംബത്തെ അനുനയിപ്പിച്ചു ബ്ലഡ്‌ മണി സ്വീകരിക്കാൻ ഒരുക്കേണ്ടതുണ്ട്. ഇനിയുള്ള നാളുകള്‍ വളരെ നിർണായകമാണെന്നും ഒരു മകള്‍ക്ക്  അമ്മയെ മടക്കി കൊടുക്കാൻ ജാതി മത ഭേദമന്യേ എല്ലാവരും ഒരുമിക്കണമെന്നും നിമിഷയുടെ മോചനത്തിന് വേണ്ടി പ്രാർത്ഥിക്കണമെന്നും
അഡ്വ.ദീപ ജോസഫ് അപേക്ഷിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക