Image

തീരദേശത്ത് ആവേശമായി പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോ: സ്ത്രീകളും കുട്ടികളും ഒഴുകിയെത്തി

Published on 20 April, 2024
തീരദേശത്ത് ആവേശമായി പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോ: സ്ത്രീകളും കുട്ടികളും ഒഴുകിയെത്തി

തിരുവനന്തപുരം: തീരദേശ മേഖലയെ ആവേശത്തിലാക്കി പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോ. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായ ശശി തരിനുവേണ്ടിയാണ് പ്രിയങ്ക പ്രചാരണത്തിനെത്തിയത്. വലിയ തുറ ജംഗ്ഷനില്‍ നിന്ന് പൂന്തുറ വരെ തുറന്ന വാഹനത്തില്‍ സഞ്ചരിച്ച പ്രിയങ്കയെ കാണാന്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പടെ നിരവധി പേരാണ് എത്തിയത്

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് പ്രിയങ്കയെ കാണാനും റോഡ് ഷോയുടെ ഭാഗമാകാനും പ്രവര്‍ത്തകരെത്തി. വലിയതുറയില്‍നിന്ന് ബീമാപ്പള്ളിക്കു മുന്നിലൂടെ പൂന്തുറയിലേക്ക് പോകുന്ന റോഡിന് ഇരുവശത്തും പ്രിയങ്കയെ കാണാന്‍ ജനം തടിച്ചുകൂടി. വഴിയരികില്‍ കാത്തു നിന്ന കുട്ടികളില്‍ നിന്ന് പ്രിയങ്ക ഷോളുകളും രാജീവ് ഗാന്ധിയുടെ ചിത്രങ്ങളും സ്വീകരിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷ ഭാഷയിലാണ് പ്രിയങ്ക വിമര്‍ശിച്ചത്. കേരളത്തിലെ മുഖ്യമന്ത്രി രാഷ്ട്രീയമായി ആക്രമിക്കുന്നത് കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും മാത്രമാണ്. അദ്ദേഹം ബിജെപിയെ വിമര്‍ശിക്കുന്നത് കേട്ടിട്ടുണ്ടോ എന്ന് പ്രിയങ്ക ചോദിച്ചു. സ്വര്‍ണക്കടത്തു കേസിലും ലൈഫ് മിഷനിലും കേന്ദ്ര നടപടിയുണ്ടാവാതിരുന്നത് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള അവിശുദ്ധ ബന്ധം കാരണമാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

പ്രിയങ്കയ്ക്കും സ്ഥാനാര്‍ഥി ശശി തരൂരിനുമൊപ്പം വാഹനത്തില്‍ രമേശ് ചെന്നിത്തലയും മുന്‍മന്ത്രി വി.എസ്.ശിവകുമാറും കോവളം എംഎല്‍എ എം.വിന്‍സെന്റും ഡിസിസി പ്രസിഡന്റ് പാലോട് രവിയും ഉണ്ടായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക