Image

ഏത് ദൈവത്തെ ആണ് ഇഷ്ടം? (പ്രതികരണം:ജയൻ വർഗീസ് ) 

Published on 22 April, 2024
ഏത് ദൈവത്തെ ആണ് ഇഷ്ടം? (പ്രതികരണം:ജയൻ വർഗീസ് ) 

മാനുഷിക മൂല്യങ്ങളിലും, ധാർമ്മിക അവ ബോധങ്ങളിലും ഭാരതത്തിലെ മറ്റ് സംസ്ഥാനങ്ങൾക്ക്മാതൃകയായിരുന്നു ഒരിക്കൽ കേരളം. മകരക്കുളിരും, മാംപൂ മണവും നിറഞ്ഞു നിന്ന നുനുത്ത കാലാവസ്ഥ. തെങ്ങും, ചെങ്കദളിയും, തേന്മാവും, ചെമ്പകവും കുലച്ചു നിന്ന പറമ്പുകൾ. വയൽ വരമ്പിലെ കൈതപ്പൂ മണവും, ചെറു തോടുകളിലെ പരൽമീൻ പരപ്പും ഒരിക്കൽ കേരളത്തിന്റെ മുഖമുദ്രയായിരുന്നു. ദിവസവും കുളിച്ചു ശുഭ്രവസ്ത്ര ധാരികളായി, ശുദ്ധമനസ്സ് സൂക്ഷിച്ചിരുന്ന മനുഷ്യർ. അല്പം വൈകിയാണെങ്കിലും ' ദൈവത്തിന്റെ സ്വന്തംനാട് ' എന്ന അന്വർത്ഥമായ നാമധേയം ചാർത്തപ്പെട്ട നാട്! 

ഈ ദൈവത്തിന്റെ സ്വന്തം നാട് ഇന്ന് 'ചെകുത്താന്റെ നാട് ' എന്ന് പരക്കെ അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. ഈ പേര്കേരളത്തിൽ ജനിച്ച ആർക്കെങ്കിലും അലോസരമുണ്ടാക്കുന്നുണ്ട് എങ്കിൽ നമുക്കിതിനെ ' അടിപൊളിയുടെ നാട് ' എന്ന് തിരുത്താം. യഥാർത്ഥത്തിൽ ചെകുത്താന്റെ പ്രവർത്തന മേഖലയാണ് 'അടിപൊളി' എന്ന സത്യംവിവരമുള്ളവർക്ക്  മാത്രം മനസ്സിൽ സൂക്ഷിക്കാം. വിവര ദോഷത്തിന്റെ ആൾ രൂപങ്ങളായി, പ്രതികരണശേഷിയുടെ വരിയുടക്കപ്പെട്ട പൊതു സമൂഹത്തിലെ മഹാ ഭൂരിപക്ഷത്തിനായി നമുക്കീ പേര് സമർപ്പിക്കാം:'കേരളംഅടിപൊളിയുടെ നാട്.' ( ഫലത്തിൽ ചെകുത്താന്റെ സ്വന്തം നാട് തന്നെ! ) 

ഈ അടിപൊളിയുടെ മൊത്തക്കച്ചവടക്കാരും, മൊത്ത വിതരണക്കാരുമാണ് അടിപൊളി ആശാന്മാർക്ക്അവസരങ്ങൾ ഒരുക്കി കാത്തിരിക്കുന്ന പ്രമുഖ ചാനലുകൾ. മദ്യത്തിന്റെയും, സ്വർണത്തിന്റെയും മാത്രമല്ലാ, അധികാരത്തിന്റെയും ക്രൂര ദൃംഷ്ടങ്ങൾ കൊണ്ട് സമൂഹ ഗാത്രത്തിന്റെ ചുടുചോരയൂറ്റുന്ന പോത്തട്ടമാഫിയകൾക്ക് വേണ്ടി ജനസാമാന്യത്തെ അവർ അടിച്ചു പൊളിക്കാൻ പ്രേരിപ്പിക്കുന്നു. അതിനുള്ള ഉപാധികൾകലയായും, കച്ചവടമായും ഇറക്കിക്കൊടുക്കുന്നു. 

ഈ ചാനലുകളുടെ മുഖ്യ അവതാരകരും, സെലിബ്രിറ്റികളുമായി എത്തുന്ന കുറെ വമ്പന്മാരുണ്ട്. ഈ വമ്പന്മാർതങ്ങളുടെ ഇരകളോട് പതിവായി ചോദിക്കുന്ന ഒരു ഇളിപ്പൻ ചോദ്യമുണ്ട് : ' ഏത് ദൈവത്തെയാണ് ഇഷ്ടം?' 

കൃഷ്ണനെന്നും, മൂകാംബികയെന്നും, ഗുരുവായൂരപ്പനെന്നും, ആറ്റുകാലമ്മയെന്നും, വേളാങ്കണ്ണി മാതാവെന്നുംഒക്കെ ഉത്തരം. ( ഇര പിടിക്കുന്ന പൂച്ചകൾ, തിന്നുന്നതിനു മുൻപ് തങ്ങളുടെ ഇരകളോടൊത്ത്  കുറച്ചുനേരമൊക്കെ തട്ടിക്കളിക്കാറുണ്ടല്ലോ? - ആ നിലയിലുള്ള 'ശാർദ്ദൂല വിക്രീഡിതം.'  ലെവലിലാണ് ഇന്റർവ്യൂ. )

ചിന്താ ശക്തിയുടെ വരിയുടക്കപ്പെട്ട് , പ്രതികരണ ശേഷി വന്ധീകരിക്കപ്പെട്ട പ്രേക്ഷക സമൂഹത്തിലെ കുറേപ്പേർഇത് കേട്ട് കൂത്തിലെ തോൽപ്പാവകളെപ്പോലെ വെറുതേ കയ്യടിക്കുന്നു.  ഈ കൈയടിക്കലിനും, ലൈവ്പ്രോഗ്രാമുകളിൽ ഒന്ന് മുഖം കാണിക്കാനുമായി മലയാളി അമേരിക്കൻ മോന്തകാട്ടി അച്ചായന്മാരുടെ ഒരു വലിയനിര തന്നെ ചാനലുകൾക്ക് മുൻപിലെ വലിയ 'ക്യു ' വിലുണ്ടെന്നാണ് കേൾവി. കാശിറക്കിയും, കാലുനക്കിയുംഈ നിർഗുണ പ്രേക്ഷക വൃന്ദത്തിൽ ഇടം നേടിയ ചിലരെങ്കിലും തിരിച്ചു വന്ന് നമ്മുടെ മുഖത്തേക്കൊരുചോദ്യമെറിയും: " എന്നെക്കണ്ടില്ല? ഞാനുണ്ടായിരുന്നല്ലോ ആ ഇടത്തേ നിരയുടെ മൂന്നാം സീറ്റിൽ?" പള്ളിപ്പരിപാടികളുടെ ഇടനാഴികളിൽ അവരുടെ lഭാര്യമാർ ചിലച്ചു കൊണ്ട് നടക്കും: " അച്ചായനെ കണ്ടില്ലേചാനലിൽ? എന്റെ പൊന്നേ ഒന്ന് കാണണ്ടതായിരുന്നേ ; അച്ചായനാണെന്ന് തോന്നത്തേയില്ലാടി." 

കണ്ടു എന്ന് പറയുന്നതാവും ബുദ്ധി. മധുരം നുണഞ്ഞവന്റെ ഭാവത്തോടെ ഒരു പുഞ്ചിരിയെങ്കിലും കിട്ടും. കണ്ടില്ലെന്നാണെങ്കിൽ, പുളി കുടിച്ച പുച്ഛത്തോടെ ഒരു വക്രിപ്പ്.- ഇവനെവിടെക്കിടന്ന കോത്താഴത്തു കാരൻകൊച്ചു വർക്കിയാണെടാ? പോഴൻ ! 

'ഏതു ദൈവത്തെ ആണ് ഇഷ്ടം' എന്ന മണ്ടൻ ചോദ്യവുമായി ജനസാമാന്യത്തിന്റെ നെഞ്ചിലേക്ക് നിരന്തരം, നിർഭയം നിർദ്ദയം  ഇടിച്ചിറങ്ങുന്ന ഈ ചാനലുകൾക്ക് സത്യത്തിന്റെ നേർക്കാഴ്ചയുണ്ടെങ്കിൽ അവരോട് ഒരുചോദ്യം: “ എത്ര ദൈവമുണ്ട്?  “

ഭൂമിയും, സൂര്യനും, നക്ഷത്ര പഥങ്ങളും മാത്രമല്ല, നാം കാണുന്നതും, കാണപ്പെടാത്തതും, അറിയുന്നതും, അറിയപ്പെടാത്തതുമായ സർവസ്വവും ഉൾക്കൊള്ളുന്ന ഈ മഹാപ്രപഞ്ചത്തിന്റെ ആത്മാവായി വർത്തിക്കുന്നത്നിങ്ങൾ പേരിട്ടു വിളിക്കുന്ന ദൈവങ്ങളിൽ ഏതൊരുവനാണ് ? ( സ്വന്തം ശരീരത്തിനുള്ളിൽ പ്രപഞ്ചാത്മാവിന്റെചെറു മാത്രയായ മനസ്സ് എന്ന വർത്തമാന ബോധാവസ്ഥയുമായി നടക്കുന്ന യുക്തി വാദികളോടാണ് ഈ യുക്തി? ) അതല്ലെങ്കിൽ, ഒന്നോ, രണ്ടോ, മൂന്നോ പഞ്ചവത്സര പദ്ധതികളിലായി സർവ ദൈവങ്ങളും കൂടി കല്ല് ചുമന്നും, മണ്ണ് കുഴച്ചും സൃഷ്ടിച്ചു വച്ചതാണോ ഈ പ്രപഞ്ചം? പ്രൈവറ്റ് ലിമിറ്റഡ് ആശ്രമങ്ങളിൽ, സ്വന്തം അസ്തിത്വവേദനക്ക് അറുതി തേടിയെത്തുന്ന അമേരിക്കക്കാരനെയും, ആസ്ട്രേലിയക്കാരനെയും അറിഞ്ഞു പുണർന്ന്ആശ്വാസമേകുന്ന ആൾ ദൈവങ്ങൾക്കുമുണ്ടോ ഈ പഞ്ചവത്സര പദ്ധതിയിൽ പങ്ക് ? 

ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലേക്കടുക്കുന്ന ആധുനിക ശാസ്ത്രത്തിന്റെ അന്വേഷണക്കണ്ണുകൾനൂറു ബില്യൺ നക്ഷത്ര പഥങ്ങൾ ( ഗാലക്സികൾ ) കണ്ടെത്തിക്കഴിഞ്ഞു എന്ന അവകാശ വാദവുമായിനിൽക്കുമ്പോൾത്തന്നെ, ആകെയുള്ളതിന്റെ അഞ്ചു ശതമാനം പോലും കണ്ടെത്താനായിട്ടില്ലാ എന്നസങ്കടവുമായി ഒരു ശാസ്ത്ര മാഗസിൻ അടുത്തയിടെ പുറത്തിറങ്ങുകയുണ്ടായി!  ഈ നൂറു ബില്യൺഗാലക്സികളിൽ കേവലമൊന്നു മാത്രമായ നമ്മുടെ ക്ഷീര പഥത്തിലെ ( മിൽക്കീ വേ ) കോടാനുകോടിനക്ഷത്രങ്ങളിലെ ഒരു കൊച്ചു പയ്യൻ മാത്രമാണ് നമ്മുടെ സൂര്യൻ. ഈ സൂര്യന്റെ കുഞ്ഞു കുട്ടി പാരാധീനങ്ങളായഗ്രഹങ്ങളും, ഉപഗ്രഹങ്ങളും, കുള്ളൻ ഗ്രഹങ്ങളും, വാൽ  നക്ഷത്രങ്ങളും, ഉൾക്കകളും, പൊടിപടലങ്ങളും എല്ലാംകൂടിയ സൗര യൂഥത്തിലെ ഭൂമിയെന്ന ഈ നക്ഷത്രപ്പാറയിലെ  

ഒരു പൊടി പോലുമല്ലാത്ത ഈ രണ്ടു കാലൻ ജീവികളാണോ ദൈവങ്ങൾ? അതും ഘടാ ഘടിയന്മാരായ ആൾദൈവങ്ങൾ?

അന്ധ വിശ്വാസങ്ങളിലും, അനാചാരങ്ങളിലും കാലൂന്നി നിന്ന ഒരു ജനതയാണ്  ഭാരതീയർ എന്ന നിലയിൽനമ്മുടേത്, ചാതുർ വർണ്യ സംസ്കൃതിയുടെ ഉപ ഉല്പന്നങ്ങളായി പിറന്നു വീണ ഈ പന്ഥാവിലൂടെ സഞ്ചരിച്ചമേലാളൻമ്മാർ ധനവും, മാനവും കൊയ്തെടുത്തു.ഇരയും, ഇണയും കൊയ്തെടുത്തു.( ഫ്രീ ഫുഡ് ആൻഡ് ഫ്രീസെക്സ് ). ഈ സംവിധാനത്തിനെതിരെയുള്ള ഏതൊരു വെല്ലുവിളിയെയും എന്നും അവർ അടിച്ചമർത്തി. എങ്കിലും, ദിശാവ ബോധമുള്ള വിപ്ലവകാരികൾക്ക് അവരുടെ കോട്ടകളിൽ വിള്ളലുകൾ വീഴ്‌ത്തുവാൻ കഴിഞ്ഞു. കാലപ്രവാഹത്തിൽ ഈ വിള്ളലുകളുടെ എണ്ണവും, ആഴവും കൂടുകയും, അന്ധ വിശ്വാസങ്ങളുടെയും, അനാചാരങ്ങളുടെയും പല വന്മതിലുകളും ഇടിഞ്ഞു വീഴുകയും ചെയ്തു! കാലം കുതിക്കുകയാണ്; ഒപ്പംനമ്മളുമുണ്ട്. പരിവർത്തനത്തിന്റെ പാതയിലെ വർത്തമാനാവസ്ഥയിൽ നാം ജീവിച്ചു കൊണ്ടേയിരിക്കുന്നു!! 

ഏതൊരു ജീവിയുടെയും നിലനിൽപ്പ് അതിന്റെ സ്വന്തം ഇഷ്ടത്താൽ മാത്രമല്ല സംഭവിക്കുന്നത്. കർട്ടനു പിന്നിലെപ്രോംപ്റ്ററുടെ സഹായത്തോടെയാണ് അത് ജീവിതാഭിനയം പൂർത്തിയാക്കുന്നത് എന്ന് അതിനറിയാം.ഈപ്രോംപ്റ്ററോട് ഒരു വിധേയത്വം, ഒരു കമ്മിറ്റ്മെന്റ് അതിനുണ്ട്; ഉണ്ടാവണം. ആരാണ് തനിക്കു വേണ്ടി ഇത്ചെയ്യുന്നത് എന്ന സന്ദേഹം അയാളെ കണ്ടെത്തുവാനുള്ള ഒരു ത്വര അതിൽ ഉണർത്തുന്നു? വിശേഷബുദ്ധിയുള്ള മനുഷ്യന്റെ ഈ ത്വര കാലാകാലങ്ങളിൽ കണ്ടെത്തിയ ഉത്തരങ്ങളാണ്, ആയിരക്കണക്കായവാള്യങ്ങളിൽ എഴുതപ്പെട്ട മത- സിദ്ധാന്ത ഗ്രന്ഥങ്ങൾ. ഈ ഗ്രന്ഥങ്ങൾക്കൊന്നിനും എന്താണ് ദൈവം; ആരാണ്ദൈവം എന്ന ചോദ്യങ്ങൾക്ക് ഇന്നും പൂർണമായി ഉത്തരം കണ്ടെത്താനായിട്ടില്ലാ. എന്ത് കൊണ്ടെന്നാൽ, ഇതെല്ലാംഅപൂർണ്ണനായ മനുഷ്യന്റെ പ്രവർത്തികളാകയാൽ, അവയെല്ലാം അപൂർണ്ണമായിത്തന്നെ എക്കാലവും നിലനിൽക്കും.? അല്ലെങ്കിൽത്തന്നെ നിസ്സഹഹായനും,നിരാവലംബനുമായ ഈ പാവം മനുഷ്യന്റ കൊച്ചു ബുദ്ധിക്ക്രൂപം കൊടുക്കുവാനാകുന്ന കൊച്ചു ചിന്തയിൽ അണ്ഡകടാഹത്തിന്റെ അനിഷേദ്ധ്യ സമസ്യയെആവാഹിച്ചെടുക്കാൻ ശ്രമിക്കുന്നത് എത്ര ബാലിശം  എന്ന് ചിന്തിക്കാവുന്നതേയുള്ളു ?

മീഡിയകൾ വിനോദ ഉപാധി മാത്രമല്ല, സാമൂഹ്യാവസ്ഥയുടെ കണ്ണും, കരളും, കാതുമാണ്; ആയിരിക്കണം. സമൂഹ ഗാത്രത്തിലെ അധികപ്പറ്റുകൾ ചെത്തുവാനും, ഛേദിക്കുവാനുമുള്ള മൂർച്ചയും അതിനുണ്ടാവണം. ഇന്നിനെക്കാൾ മെച്ചപ്പെട്ട ഒരു നാളെ എന്ന മനുഷ്യ രാശിയുടെ സ്വപ്നത്തിന്മേൽ മുത്തം ചാർത്തുവാൻ അതിന്സാധിക്കണം. ഈ വായനയിലാണ്, ' ഏതു ദൈവത്തെയാണിഷ്ടം ?'എന്ന ചാനൽ പ്രവർത്തകരുടെചോദ്യങ്ങളിലൂടെ ആയിരക്കണക്കിന് ദൈവങ്ങളും, അവരുടെ ഉപ ദൈവങ്ങളും, ഭാര്യാദൈവങ്ങളും, അമ്മാവിയച്ഛൻ , അമ്മാവിയമ്മ ദൈവങ്ങളും, ആൾദൈവങ്ങളും എല്ലാം കൂടിയുള്ള ദൈവങ്ങളുടെ ഒരു പരസ്പരസഹായ സഹകരണ സംഘത്തിലേക്ക് ആളെ ചേർക്കുവാനുള്ള തറ വേലത്തരങ്ങളാണ് നിരന്തരം, നിർഭയംചാനലുകൾ ജന ഹൃദയങ്ങളിൽ ഇടിച്ചിറക്കിക്കൊണ്ടിരിക്കുന്നത് 

നിങ്ങൾ പേരിട്ടു വിളിക്കുന്ന ദൈവങ്ങളിൽ ചിലരെങ്കിലും ചരിത്ര പുരുഷന്മാർ ആയിരുന്നിരിക്കാം. പലരുംജീവിച്ചിരുന്നവർ പോലുമല്ല. കാലാതിവർത്തികളായ എഴുത്തുകാരുടെ ഭാവനാ സൃഷ്ടികൾ മാത്രമാണവർ. ഈകഥാപാത്രങ്ങൾ സാക്ഷാൽ ദൈവത്തിലേക്ക് മനുഷ്യനെ അടുപ്പിക്കുന്നതിനുള്ള പാലങ്ങളായി വർത്തിക്കണമെന്നേഎഴുത്തുകാർ ഉദ്ദേശിച്ചുള്ളൂ. ഇവർ ക്ഷേത്രങ്ങളിലെ പ്രതിഷ്ഠകളായി മാറിയത് പിൽക്കാല സംഭവ പരമ്പരകളുടെസമ്മാനം. ഗോത്ര സംസ്കൃതിയുടെ ഈ ഉൽപ്പന്നം നൂറ്റാണ്ടുകൾ താണ്ടി നമ്മുടെ വർത്തമാനാവസ്ഥയിൽ വരെഎത്തി നിൽക്കുന്നു എന്നത് ചരിത്ര സത്യം. അത് കൊണ്ട് തന്നെ അതിനെ തള്ളിപ്പറയുന്നതിൽ അർത്ഥമില്ല. തനിക്ക് പ്രിയപ്പെട്ട തന്റെ ജീവിതം താനുണ്ടാക്കിയതല്ല എന്ന അറിവ് അതിന്റെ ദാതാവിനോടുള്ള ഒരു വിധേയത്വംഅനുഭവസ്ഥരിൽ വളർത്തുന്നു. അവിടെ ആരാധന ഉടലെടുക്കുന്നു എന്നത് സ്വാഭാവികം. ദൈവാരാധനക്കുള്ള ചവിട്ടു പടികളാവേണ്ട ഈ പാത്രങ്ങളെ ദൈവങ്ങളാക്കി ആരാധിക്കുന്നതാണ് പ്രശ്നം? വിഗ്രഹങ്ങൾക്ക്മുന്നിലെരിയുന്ന സാംപ്രാണികളെ വിഗ്രഹങ്ങളാക്കുന്നത് ശരിയല്ല. ഇത് മാറണം.

സ്ഥൂലാവസ്ഥയിലുള്ള വസ്തുവായ ശരീരം നിർമ്മിച്ചിട്ടുള്ളത് സ്ഥൂലാവസ്ഥയിലുള്ള പ്രപഞ്ച വസ്തുക്കൾഉപയോഗിച്ചിട്ടാണ്. പദാർത്ഥങ്ങളുടെ ഘടനാ- വിഘടനാ പ്രിക്രിയയിലെ വർത്തമാനാവസ്ഥയാണ് പ്രപഞ്ചമെങ്കിൽ, ശരീരം പ്രപഞ്ച ഭാഗമാണ്; പ്രപഞ്ചം തന്നെയാണ്. പന്ത്രണ്ട് ഘനയടിയിൽ ഒതുങ്ങുന്ന നാമെന്ന പ്രപഞ്ചഖണ്ഡത്തിന് പ്രവർത്തിക്കാൻ സൂഷ്മാവസ്ഥയിൽ നമ്മിൽ നിറഞ്ഞിരിക്കുന്ന ആത്മശക്തി ( വൈറ്റൽ പൗവ്വർ ) ആവശ്യമാണ്. ഈ വൈറ്റൽ പവ്വറിനെ ജീവൻ എന്നോ, ആത്‌മാവ്‌ എന്നോ, മനസ് എന്നോ , ബുദ്ധി എന്നോഒക്കെ നമുക്ക് വിളിക്കാം. ഞാൻ ഒരു ആനയെ വരക്കാൻ ആഗ്രഹിക്കുന്പോൾ, എന്റെ മനസ്സിൽ അഥവാആത്മാവിൽ ആ ആന രൂപം പ്രാപിച്ചു കഴിഞ്ഞു. പിന്നീട്, ശരീരാവയവങ്ങൾ എന്ന ടൂളുകൾ ഉപയോഗിച്ച് ആത്മാവ്ആ ആനയെ നിന്നിൽ നിന്ന് മറ്റൊരു പ്രതലത്തിലേക്ക് പറിച്ചു നടുകയാണ് ചെയ്യുന്നത്. ചുരുക്കത്തിൽ, നിന്റെസ്ഥൂലത്തിൽ ഒളിഞ്ഞിരുന്ന് അതിനെ നിയന്ത്രിക്കുകയും, സംരക്ഷിക്കുകയും ചെയ്യുന്ന യദാർത്ഥ ഉടമസ്ഥൻ ഈസൂക്ഷ്മം തന്നെയല്ലേ? കേവലമായ പന്ത്രണ്ട് ഘനയടിയിൽ ഒതുങ്ങുന്ന നീയെന്ന പ്രപഞ്ചത്തിൽ ഈ സൂക്ഷ്മംഇത്രക്ക് സജീവമാണെങ്കിൽ, അനന്തവും, അജ്ഞാതവും,അഗമ്യവും.അനിഷേധ്യവുമായ സത്യപ്രപഞ്ചത്തിൽഈ സൂക്ഷ്മം എത്രമേൽ പവ്വർ ഫുൾ ആയിരിക്കും? സർവ ശക്തനായിരിക്കും?ആൾമൈറ്റി ആയിരിക്കും??

നിസ്സാരനായ കേവല മനുഷ്യന്റെ ചിന്തക്ക് ഇതൊന്നും പെട്ടന്ന് ദഹിക്കുകയില്ലാ എന്ന് മനസ്സിലാക്കിയിട്ടാവണം, ആദി ശങ്കരൻ പറഞ്ഞത്: " അജ്ഞനായ മനുഷ്യന്റെ മുന്നിൽ വിഗ്രഹം ഒരു മാധ്യമമാണ്; അത് തകർക്കരുത്. അവൻ വിജ്ഞാനാവുന്ന കാലത്ത് അവൻ തന്നെ അത് തകർത്ത് കൊള്ളും." എന്ന്.

സർവ പ്രപഞ്ചത്തിലും സജീവ സാന്നിദ്ധ്യമായ  സാക്ഷാൽ ദൈവത്തെ പള്ളികളിലും, ക്ഷേത്രങ്ങളിലും, മോസ്‌ക്കുകളിലും തെരഞ്ഞു നടക്കുകയാണ് മനുഷ്യൻ. തുറന്ന സ്ഥലത്ത് വച്ചിരിക്കുന്ന ഒരു കുടത്തിൽഅകത്തും, പുറത്തും ഒരുപോലെ വായു നിറഞ്ഞിരിക്കുന്നത് പോലെ എവിടെയും നിറഞ്ഞു നിൽക്കുന്ന  പ്രപഞ്ചാത്മാവായ, നമ്മിലെ നാം തന്നെയായ നമ്മുടെ ദൈവത്തെ , നമ്മുടെ ഉള്ളിൽ ഒരു തിരി കൊളുത്തി നമുക്ക്ആരാധിക്കാമല്ലോ ? ആ ആരാധനയിലൂടെ പവ്വർ ലൈനിൽ തൊട്ടിരിക്കുന്ന ബാറ്ററിയിൽ ചാർജ് നിറയുന്നത്പോലെ പരമമായ ആനന്ദത്തിന്റെ ചാർജ് നമുക്കും അനുഭവിക്കാനാകുമല്ലോ ? എങ്കിലും ഇടമില്ലാത്ത ഇടങ്ങളിൽഇടിച്ചു കയറി ആരാധിച്ചു കൂടുതൽ പ്രശസ്തി പിടിച്ചു പറ്റുകയാണ് ചില വിശ്വ പ്രശസ്തർ?

ദൈവം ഒന്നേയുള്ളു.സ്ഥൂല പ്രപഞ്ചത്തിന്റെ ഓരോ പരമാണുവിലും ജീവൽത്തുടിപ്പുകളുടെ സജീവസാന്നിദ്ധ്യമായി നില നിന്ന് കൊണ്ട്,അതിനെ നില നിർത്തുകയും, സംരക്ഷിക്കുകയും ചെയ്യുന്ന സാക്ഷാൽസൂഷ്‌മം എന്ന സർവശക്തൻ! ആ ദൈവത്തെ അറിയുന്നതിനും, ആരാധിക്കുന്നതിനുമായി ആദി ശങ്കരൻചൂണ്ടിക്കാട്ടിയ വിഗ്രഹങ്ങളാണ്  ,ക്ഷേത്രങ്ങളും, പള്ളികളും, മോസ്‌കുകളും മറ്റും, മറ്റും- അവകളിൽപ്രതിഷ്ഠിക്കപ്പെട്ട വർത്തമാന സാഹചര്യങ്ങളും!

സാമൂഹിക പ്രതിബദ്ധതയുള്ള മീഡിയകൾ ഈ സത്യം അംഗീകരിക്കണം. ഏത് ദൈവത്തെ ആണിഷ്ടം എന്നഅസംബന്ധ അന്വേഷണങ്ങളിലൂടെ, സത്യസന്ധവും, വിദ്യാഭ്യാസ പരവുമായ മാധ്യമ ധർമ്മങ്ങളോട് ഇത്തരംചാനലുകൾ പുറം തിരിഞ്ഞു നിൽക്കുകയാണ് ചെയ്യുന്നത്?

ഒരുപക്ഷെ, മത തീവ്രവാദത്തിന്റെയും, വർഗീയ സംഘട്ടനങ്ങളുടെയും ആദ്യ വിത്തുകൾ വീണ് മുളപൊട്ടിയത്ദിശാവബോധമില്ലാത്ത മീഡിയകൾ ഒരുക്കിക്കൊടുത്ത ഇത്തരം വളക്കൂറുള്ള മണ്ണിലാവും? ഇതവസാനിപ്പിക്കുകയാണ് നല്ലത് - നമുക്കും, നമ്മുടെ ഭാവി തലമുറകൾക്കും!!

‘ എണ്ണമറ്റ കൈവഴികളിലൂടെ ഒഴുകിയെത്തി ആത്യന്തിക ലക്ഷ്യമായ മഹാസമുദ്രത്തിൽ നിപതിക്കുന്ന  നദീജലംപോലെയാണ്‘  മതങ്ങൾ എന്ന സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രഭാഷണ വചനങ്ങൾ അന്നത്തേക്കാൾഇന്നും  പ്രസക്തമാകയാൽ വിഭാഗീയതയുടെ വേലികൾ പൊളിച്ചു മാറ്റി ‘ ദൈവം പ്രകൃതി മനുഷ്യൻ ‘ എന്നീ സാരസംജ്ഞകളിൽ മനുഷ്യാവസ്ഥയെ പുനർ നിർമ്മിക്കുകയാണ് മനുഷ്യ വർഗ്ഗത്തിന്റെ  ഇന്നിന്റെ അനിവാര്യമായആവശ്യം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക