Image

വൈകാരികതയുടെ ലോലകണികകൾ - അഭ്രപാളിയിലെ ബ്ലെസ്സിയൻ രീതികൾ (സിബി ഡേവിഡ് ,ന്യൂ യോർക്ക്)

Published on 26 April, 2024
വൈകാരികതയുടെ ലോലകണികകൾ - അഭ്രപാളിയിലെ ബ്ലെസ്സിയൻ രീതികൾ (സിബി ഡേവിഡ് ,ന്യൂ യോർക്ക്)

അതിസൂഷ്മങ്ങളായ വൈകാരിക മുഹൂർത്തങ്ങളെ അതിന്റെ ആഴത്തിലും പരപ്പിലും പഠിക്കുകയും ഉൾക്കൊള്ളുകയും അത് ഇണങ്ങിയ സന്ദർഭങ്ങളിലൂടെ കോർത്തിണക്കി അഭിനേതാവിനെക്കൊണ്ട് ജീവിപ്പിച്ചു ക്യാമറയിലൂടെ വെള്ളിത്തിരയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുകയെന്ന മാജിക്കൽ സ്റ്റോറി ടെല്ലിങ് ആവർത്തിച്ചിരിക്കുകയാണ് ‘ആടുജീവിത’ത്തിലൂടെ ബ്ലെസി എന്ന ചലച്ചിത്രകാരൻ.

അനശ്വരങ്ങളായ ചലച്ചിത്രകാവ്യശ്രേണിയിൽ ‘ആടുജീവിതം’ ഉയർന്ന തട്ടിൽ തന്നെ സ്ഥാനം പിടിക്കും. അത് കാലം തെളിയിക്കേണ്ടതാണ്. ‘കാഴ്ച’ എന്ന ആദ്യസിനിമയിൽ തന്നെ അത് വരെയുണ്ടായിരുന്ന കഥപറച്ചിൽ രീതിയിൽനിന്നും വഴിമാറി ഈ കഥാകാരൻ സഞ്ചരിച്ചത് കണ്ടില്ലെന്ന് നടിക്കാൻ നിരവധി കലകളുടെ  സംഗമരൂപമായ സിനിമയെ സത്യസന്ധമായി നിരീക്ഷിക്കുകയും നിരൂപിക്കുകയും അതിന്റെ ഗതിവിഗതികളെ വിമർശിക്കുകയും ചെയ്യുന്ന കലാസ്നേഹികൾക്ക് കഴിയില്ല. അന്ന് അത് സാവധാനമായിരുന്നു സംഭവിച്ചത്.

ആഴ്ചകളോളം 'കാഴ്ച' എന്ന സിനിമ ഒരു ശരാശരിയിൽ താഴ്ന്ന സിനിമയായിരുന്നു. പിന്നീട് അങ്ങോട്ട് കത്തിക്കയറുകയായിരുന്നു. ലോകമാകമാനമുള്ള മലയാളി പ്രേക്ഷകരുടെയിടയിൽ 'കാഴ്ച' സംസാര വിഷയമായി. പുതിയൊരു ആസ്വാദനബോധം പ്രേക്ഷകരുടെ മനസ്സിൽ രൂപപ്പെട്ടുതുടങ്ങി. സിനിമ തീരുമ്പോഴേക്കും കാഴ്ചക്കാരന്റെ ഹൃദയത്തിൽ ഒരു വിങ്ങൽ അവരെ അലട്ടാൻ തുടങ്ങി. ഒരുപക്ഷെ മമ്മുട്ടി എന്ന നടൻ അവസരം കൊടുത്തതുകൊണ്ടായിരിക്കാം അന്ന് പുതുമുഖസംവിധായകനായിരുന്ന  ബ്ലെസ്സിയുടെ 'കാഴ്ച' യ്ക്ക് മാധ്യമശ്രദ്ധ കിട്ടിയത്. ആദ്യത്തെ അവസരം ഒരു പുതുമുഖത്തിന്‌ എല്ലാ രീതിയിലും നിർണ്ണായകമാണ്. എത്ര മികച്ച സൃഷ്ടിയായാലും ജനങ്ങളിലേക്ക് വ്യാപകമായി എത്തപ്പെടുക എന്ന പ്രക്രിയ നിർണ്ണായകമാണ്. അതിന് മാധ്യമങ്ങളുടെ പിന്തുണ അത്യാവശ്യമാണ്. കാഴ്ച്ചയിൽ മമ്മുട്ടി എന്ന നടന്റെ സാന്നിധ്യം ആദ്യത്തെ കടമ്പ കടക്കാൻ സഹായിച്ചു. പക്ഷെ അതുകൊണ്ട് തീർന്നില്ല.

സിനിമയ്ക്ക് ആസ്വാദകന്റെ മനസ്സിൽ ചലനം സൃഷ്ടിക്കാൻ കഴിഞ്ഞില്ലെങ്കിൽ പ്രാഥമികമായി കിട്ടുന്ന ആനുകൂല്യങ്ങൾ നിലനിൽക്കില്ല. ‘കാഴ്ച' പ്രേക്ഷകഹൃദയങ്ങളിൽ സൃഷ്ടിച്ച ഓളം ചെറുതായിരുന്നില്ല. സിനിമ തീരുമ്പോഴേക്കും പ്രേത്യകിച്ചു സ്ത്രീ പ്രേക്ഷകരുടെ കണ്ണീർ പ്രവാഹം ആ സിനിമയ്ക്ക് കൊടുത്ത മൈലേജ് വളരെ വലുതായിരുന്നു. അത് മമ്മുട്ടി എന്ന നടന്റെ സാന്നിധ്യം കൊണ്ടായിരുന്നില്ല. മെലോഡ്രാമ എന്ന് വിശേഷിപ്പിക്കാവുന്ന ജനുസ്സിൽത്തന്നെയാണ് ഈ സിനിമയെങ്കിലും അതിന്റെ കലാമൂല്യവും കഥ പറച്ചിലിലെ കൈയൊതുക്കവും വിസ്മരിക്കാവുന്നതല്ല.

ഇഴയടുപ്പമുള്ള വൈകാരിക മുഹൂർത്തങ്ങളുടെ നൈരന്തര്യം തുടർന്നുള്ള സിനിമകളുടെ നിർമ്മിക്കലിലും ബ്ലെസ്സിയുടെ കൈയ്യൊപ്പായി തിരിച്ചറിഞ്ഞു തുടങ്ങി. 

മോഹൻലാലിനെ നായകനാക്കി ‘തന്മാത്ര’ ഒരുക്കിയപ്പോഴും ഇതേ രസതന്ത്രം ആസ്വദിക്കാനായി. ചലച്ചിത്രകാരന്റെ ക്രാഫ്റ്റ് എന്ന് വിശേഷിപ്പിക്കാവുന്ന സവിശേഷതകൾ ശ്രദ്ധേയമായി. നിസ്സാരമായിട്ടു പറഞ്ഞാൽ സീത എന്ന നടിയുടെ കാസ്റ്റിംഗിൽ തുടങ്ങി അവരുടെ വേഷവിധാനത്തിൽ വരെ ഈ ചലച്ചിത്രകാരന്റെ അഭിരുചി തിരിച്ചറിഞ്ഞു. ഒറ്റവരിയിൽ പറഞ്ഞാൽ തന്മാത്രയുടെ കഥ എന്താണ് ? രോഗഗ്രസ്തനാകുന്ന ഗൃഹനാഥൻ. തുടർന്ന്, കുടുംബത്തിന്റെ താളം തെറ്റൽ. അതിൽക്കവിഞ്ഞു ആ കഥയിൽ ത്രില്ലടിപ്പിക്കുന്ന  ഒരു ട്വിസ്റ്റോ വയലൻസോ ഇല്ല. ഒരു കൊച്ചു വീട്ടിലും പരിസരത്തുമായി ഒതുങ്ങി നിൽക്കുന്ന വലിയ താരങ്ങളുള്ള ഒരു കൊച്ചു മലയാള സിനിമ. ‘തന്മാത്ര’, ലോകത്താകമാനമുള്ള മലയാളി പ്രേക്ഷകരെ ഇന്നും വിഷാദക്കയത്തിൽ മുങ്ങിത്താഴുന്ന അനുഭവം നൽകുന്ന സിനിമയായി നിലനിൽക്കുന്നു. ബന്ധങ്ങളുടെ ആർദ്രതയെ, അനുഭവഭേദ്യമാക്കുന്ന മുഹൂർത്തങ്ങൾ ഈ സിനിമയിലും കാണാം. മോഹൻലാലിൻറെ കഥാപാത്രം അച്ഛനോട്  യാത്ര പറയാൻ ഒരുങ്ങുമ്പോൾ, താൽക്കാലികമാണെങ്കിലും ഒരു വേർപിരിയൽ അത് നൽകുന്ന അസ്വസ്ഥത, അത് കൊച്ചു കുറുമ്പ് നിറഞ്ഞ ദേക്ഷ്യത്തിലൂടെയായാലും പ്രകടിപ്പിക്കുന്ന അച്ഛനും അച്ഛന്റെ മകനും. സംഗീതയുടെ കഥാപാത്രം സ്നേഹം കലർന്ന അമർഷത്തോടെ, വിതുമ്പലോടെ അത് പറയുന്നുണ്ട് " ഓരോ പ്രാവശ്യം വരുമ്പോഴും വഴക്കടിക്കാതെ പോകാൻ പറ്റില്ല" എന്ന്. നെടുമുടി വേണുവും മോഹൻലാലും ആ രംഗങ്ങളെ അനശ്വരമാക്കി. ബന്ധങ്ങളുടെ ആഴം പ്രകടിപ്പിക്കാൻ ദേക്ഷ്യം എന്ന വികാരം .. എത്ര വൈരുദ്ധ്യമാണ്. എന്നാൽ അത് തന്റെ സ്വതസിദ്ധമായ കൈയൊതുക്കത്തോടെ കൈകാര്യം ചെയ്തിരിക്കുന്നു.

കഥാപാത്രങ്ങളുടെ ഇഴയടുപ്പം എടുത്തുകാണിക്കുന്ന രംഗങ്ങളിൽ ഒന്നാണിത്. ചില മുഹൂർത്തങ്ങളെ സ്വാഭാവികമാക്കാൻ ബ്ലെസി ഒരുക്കിയ തിരക്കഥയിൽ അതിനു തിരഞ്ഞെടുത്ത ലൊക്കേഷൻ വീടിന് പുറത്തുള്ള പറമ്പായിരുന്നു. തെങ്ങിൽ നിന്നും അവിചാരിതമായി വീഴുന്ന കോഞ്ഞാട്ട. അത് കേട്ട് സ്വാഭാവികമായും ഞെട്ടിത്തിരിഞ്ഞുനോക്കുന്ന ഇന്നസെന്റിന്റെ കഥാപാത്രം. പ്രേക്ഷകർ തുള്ളിത്തൂകി അടക്കി ചിരിച്ചു. ഇങ്ങനെ കൊച്ചുകൊച്ചു രസങ്ങളും ചേർത്തുള്ള നിരവധി സ്വാഭാവിക മുഹൂർത്തങ്ങളിലൂടെയാണ് ബ്ലെസി സിനിമകളുടെ നിർമ്മിക്കൽ പ്രക്രിയ പൂർണമാകുന്നത്. സൂപ്പർസ്റ്റാറായ നായകനടനെ നഗ്നനായി പ്രദർശിപ്പിക്കാനുള്ള സാഹസികതയും ബ്ലെസി തന്മാത്രയിൽ കാണിച്ചു. സിനിമ സംവിധായകന്റെ കലയാണെന്ന് പറയുമ്പോഴും, തിരക്കഥാരചനയിൽ ആണ് അതിന്റെ സ്കെലിട്ടൻ രൂപപ്പെടുന്നതെന്നതാണ് വസ്തുത. തിരക്കഥയിൽ ഇല്ലാത്തത് സംവിധായകന് ഷൂട്ട് ചെയ്യാൻ കഴിയില്ലല്ലോ. ഇവിടെ ബ്ലെസിതന്നെ തിരക്കഥാകൃത്തും സംവിധായകനുമാകുമ്പോൾ നല്ലൊരു സിനിമയ്ക്കുള്ള സാധ്യത ഒട്ടുമേ ചോർന്നുപോകുന്നില്ല. 

മലയാളസിനിമാരംഗത്തെ ചിരപ്രതിഷ്ഠനേടിയ ചലച്ചിത്രകാരന്മാർപോലും ബ്ലെസ്സിയുടെ രീതികൾ തങ്ങളെ സ്വാധിനിച്ചുവെന്ന് പിന്നീട് പരസ്യമായി പറഞ്ഞു. അത് അവരുടെ പിന്നീടുള്ള സിനിമകളിൽ പ്രകടവുമായി. 

മനുഷ്യമനഃശാസ്ത്രം മനഃപാഠമാക്കിയ ഈ മന്ത്രികചലച്ചിത്രകാരൻ, പരിപ്രേക്ഷ്യം, അത്ഭുതം, സംഭ്രമം, വിക്ഷോപം, ചിന്തനം തുടങ്ങി മനസ്സിൻറെ ഭാവതലങ്ങളെ വിവേചിച്ചു് ആഖ്യാനം ചെയ്യുന്നതിൽ തെളിയിക്കപ്പെട്ട നൈപുണ്യം കണക്കിലെടുത്താൽ ബ്ലെസി ഒരു സൈക്കോളജിസ്‌റ്റോ സൈക്കിയാട്രിസ്‌റ്റോ മറ്റോ ആകേണ്ടതായിരുന്നുവെന്നു വേണം കരുതാൻ. പക്ഷെ അദ്ദേഹം സുവോളജി എന്ന വിഷയമായിരുന്നു തിരുവല്ല മാർത്തോമ്മാ കോളജിൽ പഠിച്ചത്.

കഥപറച്ചിലിലെ ഈ 'ബ്ലെസ്സിയൻ' രീതി വെറുതെ ഉപരിപ്ലവമായി അദ്ദേഹം സൃഷ്ടിക്കുന്നതല്ല. അത് അയാളുടെ നൈസ്സർഗീകമായ സ്വഭാവഗുണത്തിന്റെയോ ദോഷത്തിന്റെയോ തന്മാത്രകണികകളിൽ അന്തർലീനമാണ്. അയാൾ പൊതുവെ റീയാക്ട് ചെയ്യുന്ന ആളല്ല എങ്കിലും എല്ലാ സാഹചര്യങ്ങളോടും വൈകാരികമായി ചിലപ്പോൾ അതിവൈകാരികമായും പ്രതികരിക്കുന്ന വ്യക്തിത്വമാണ്. കാഴ്ചയുടെ ഷൂട്ടിംഗ് വേളയിൽ ക്യാമറയുൾപ്പടെ വെള്ളത്തിൽ വീണ സംഭവം. ഒരു കൊച്ചുകുട്ടിയെപോലെ അയാൾ പൊട്ടിക്കരഞ്ഞു. മമ്മുട്ടിയുടെ സാന്ത്വനം അയാളെ ആശ്വസിപ്പിച്ചു. ആടുജീവിതത്തിന്റെ അവസാന ഷൂട്ടിംഗ് വേളയിലും അയാൾ പൊട്ടിക്കരഞ്ഞുകൊണ്ട്‌ കുഴഞ്ഞുവീണ സംഭവം. പ്രതിസന്ധികളിൽ തന്റെ മനോഗതികളെ ഒളിച്ചുവയ്ക്കാതെ സത്യസന്ധമായി പ്രകടിപ്പിക്കുന്ന എഴുത്തുകാരന്റെ രചനകളിലും അതിന്റെ നിർമ്മലത തെളിഞ്ഞു നിൽക്കുന്നത് സ്വാഭാവികം. 

രണ്ടു പതിറ്റാണ്ടിലേറെയായി കാത്തുസൂക്ഷിക്കുന്ന സൗഹൃദം. ഞാൻ  ബ്ലെസ്സിയെന്ന സംവിധായകനെ കാണുന്നത്  ഹൃദയത്തിന്റെ ടെലിഫോട്ടോ ലെൻസിൽ കൂടിയാണെങ്കിൽ ബ്ലെസ്സിയെന്ന സുഹൃത്തിനെ മനസ്സിന്റെ 50mm ലെൻസിൽ കൂടിയാണ്. ഈ മാസം (ഏപ്രിൽ) ഒന്നാം തീയതി തിങ്കളാഴ്ച കൊച്ചിയിലെ ക്രൗൺ പ്ലാസാ ഹോട്ടലിലെ അദ്ദേഹത്തിൻറെ ഓഫീസിൽ വച്ച് കാണുമ്പോൾ ചേംബറിൽ നിന്നും ഇറങ്ങിവന്ന് ഒരു ഗാഢആലിംഗനത്തോടെയാണ് സ്വീകരിച്ചത്. കുറെ വർഷങ്ങൾക്ക് ശേഷമാണ് ഞങ്ങൾ നേരിട്ട് കാണുന്നത്. ആ സമയത്ത്  ഓഫിസിൽ ഉണ്ടായിരുന്ന ക്യാമറാമാനേയും മറ്റും ബ്ലെസ്സി പരിചയപ്പെടുത്തി. യൂണിറ്റ് മെംബേർസ് എല്ലാം ഓഫിസിനു പുറത്തുള്ള ഇടത്തേക്ക് മാറി ഇരുന്നു. രണ്ടു പേർക്കും കട്ടൻ കാപ്പി വരുത്തി, അത് ആസ്വദിച്ചുകൊണ്ട് കുറെ നേരം കുശലാന്വേഷണങ്ങൾ. ഏറെ വൈകിയില്ല കൈയ്യിലിരുന്ന മൊബൈൽ ഫോണുകൾ ശബ്ദിക്കാൻ തുടങ്ങി. 'ആടുജീവിതം' റിലീസായി മൂന്ന് ദിവസങ്ങളാകുന്നതേയുള്ളു. ലോകമാകമാനമുള്ള തീയറ്ററുകളിൽ നിന്നുമുള്ള റിപ്പോർട്ടുകൾ വന്നുകൊണ്ടിരിക്കുന്നു.

രണ്ടായിരത്തി ഒന്ന് - രണ്ടായിരത്തിരണ്ട്‌ കാലഘട്ടങ്ങളിൽ ഒരു സിനിമ ചെയ്യുക എന്ന മോഹവുമായി പല സ്വപ്നങ്ങളും അദ്ദേഹം പങ്കു വയ്ക്കുമായിരുന്നു. തന്റെ ഗുരുവായി ഏറെ അഭിമാനത്തോടെ എന്നും അനുസ്മരിക്കാറുള്ള പദ്മരാജൻ എഴുതിയ ‘ഓർമ്മ’ എന്ന ചെറുകഥ സിനിമയാക്കാനുള്ള മോഹവും ബ്ലെസി അക്കാലത്ത് പറയുമായിരുന്നു. പദ്മരാജന്റെ മകൻ അനന്തപദ്മരാജനെക്കൊണ്ട് തിരക്കഥയെഴുതിക്കണമെന്നും ബ്ലെസി ആഗ്രഹിച്ചിരുന്നു. ഇങ്ങനെയുള്ള സമയത്താണ് ഗുജറാത്ത് ഭൂകമ്പം ഉണ്ടാകുന്നതും അതുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയ ഒരു കൊച്ചു കുട്ടിയുടെ കഥയിലേക്ക് ശ്രദ്ധ മാറുന്നതും. അങ്ങനെ ‘കാഴ്ച’യുണ്ടായി.

തുടർന്നിങ്ങോട്ട് പളുങ്ക്, കൽക്കട്ട ന്യൂസ്, ഭ്രമരം, പ്രണയം, കളിമണ്ണ് ഇപ്പോഴിതാ ‘ആടുജീവിത’ത്തിൽ എത്തിനിൽക്കുന്നു ബ്ലെസിയെന്ന നവയുഗചലച്ചിത്രകാരന്റെ സിനിമാജീവിതം. കൈയൊപ്പ് ചാർത്തിയ എട്ടു സിനിമകളും വ്യത്യസ്തങ്ങളെന്ന പൊൻതൂവൽ ബ്ലെസ്സിക്ക് മാത്രം. ഇതിനിടയിൽ രണ്ടു സിനിമകളിൽ അഭിനയിച്ചു. സിനിമാരംഗത്തെ സാഹസികനെന്ന് തെളിയിക്കുന്നതായിരുന്നു സിനിമകൾക്ക് പുറമെ അദ്ദേഹം സംവിധാനം  ചെയ്ത, മണ്മറഞ്ഞ ക്രിസോസ്റ്റം തിരുമേനിയെക്കുറിച്ചുള്ള ഡോക്യൂമെന്ററി. അത് ഏറ്റവും ദൈർഘ്യമേറിയ ഡോക്യൂമെന്ററിയെന്ന ഖ്യാതിനേടി ഗിന്നസ് ബുക്കിൽ ഇടം നേടി. ആ സാഹസിക കലോപാസകജീവിതത്തെ അതിന്റെ പാരമ്യത്തിൽ എത്തിച്ച പ്രോജെക്ടയിരുന്നു ‘ആടുജീവിതം’. ഒരുപക്ഷെ മലയാളസിനിമ ‘ആടുജീവിത’ത്തിന് മുൻപും പിൻപും എന്ന് രേഖപ്പെടുത്തുന്ന ഒരു അളവുകോലായി ഈ സിനിമ മാറിയേക്കാം. കാരണം ഇനി വരാൻ പോകുന്ന യുവപ്രതിഭകൾക്ക് വലിയൊരളവിൽ ഊർജ്ജവും കരുത്തും നൽകുന്ന ഒരു സിനിമയാണിത്. വലിയ സ്വപ്‌നങ്ങൾ കാണാനും വലിയ അളവിൽ സിനിമയെ സമീപിക്കാനും ഇത് തീർച്ചയായും വഴിവെയ്ക്കും. 

ഇപ്പോൾ കരഗതമായിരിക്കുന്ന പ്രശസ്തിയും പണവുമൊന്നും അയ്യാൾ നിസ്സാരമായി നേടിയതല്ല. സംവിധായകരായ പദ്മരാജൻ, ജയരാജ്, ലോഹിതദാസ്, രാജീവ് അഞ്ചൽ എന്നിവരുടെ കൂടെ അസിസ്റ്റന്റ് ഡയറക്ടറായും അസ്സോസിയേറ്റ് ഡയറക്ടറായും പതിനെട്ടിലധികം വർഷങ്ങൾ വർക്ക് ചെയ്തിട്ടുള്ള ബ്ലെസിയുടെ സമർപ്പണവും കഠിനാധ്വാനവുമാണ് ഈ രംഗത്ത് അദ്ദേഹത്തിന് വിജയങ്ങൾ കൊണ്ടുവന്നത്. പ്രേത്യകിച്ചു അയാൾക്ക് സിനിമയോടുള്ള അത്യുത്കടമായ ആത്മാർപ്പണം.

‘കാഴ്ച’യും ‘തന്മാത്ര’യും റിലീസായ വർഷങ്ങളിൽ ബ്ലെസ്സിയിലെ പ്രതിഭയെ തിരിച്ചറിഞ്ഞു അദ്ദേഹത്തെ ആദ്യം പ്രോത്സാഹിപ്പിച്ചതിൽ അമേരിക്കൻ മലയാളികൾക്കും അഭിമാനിക്കാൻ വകയുണ്ട്. രണ്ടായിരത്തിയഞ്ചിലും രണ്ടായിരത്തിയാറിലും തിരുവനന്തപുരത്തു അരങ്ങേറിയ ചലച്ചിത്ര അവാർഡ് നിശകളിൽ, മികച്ച സംവിധായകനുള്ള അവാർഡുകൾ നൽകി അദ്ദേഹത്തെ ആദരിക്കാൻ കലാവേദി യു. എസ്. എ. എന്ന സംഘടന മുന്നോട്ടു വന്നത് തികച്ചും സ്വാഭാവികം. അതുല്ല്യപ്രതിഭയുടെ മിന്നലാട്ടം കണ്ടില്ലെന്ന് നടിക്കാൻ ആവില്ലല്ലോ. തുടർന്ന് അദ്ദേഹത്തെ തേടി നിരവധി പുരസ്‌കാരങ്ങളുടെ ഘോഷയാത്രതന്നെയുണ്ടായി. ‘ആടുജീവിതം’ ലോകസിനിമയിലേക്ക് ബ്ലെസ്സിയെന്ന കലാകാരനെ പൂമാലയിട്ട് വരവേൽക്കുന്ന ഒരു ചുവടുവയ്‌പ്പാകട്ടെ.

സിബി ഡേവിഡ് , ന്യൂ യോർക്ക്

വൈകാരികതയുടെ ലോലകണികകൾ - അഭ്രപാളിയിലെ ബ്ലെസ്സിയൻ രീതികൾ (സിബി ഡേവിഡ് ,ന്യൂ യോർക്ക്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക