കണ്ണൂർ: ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയ എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇ.പി.ജയരാജന് ജാഗ്രത കുറവുണ്ടായെന്ന് മുഖ്യമന്ത്രി പിണറായിയില്‍ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
വിപുലമായ സൗഹൃദമുള്ളയാളാണ് ഇ.പി. അതു കൊണ്ടുതന്നെ ഇത്തരം കാര്യങ്ങള്‍ സംഭവിച്ചേക്കാം.
ശിവനോട് പാപി ചേർന്നാല്‍ ശിവനും പാപിയായി മാറുമെന്ന പഴഞ്ചൊല്ലുണ്ടെന്നും ദല്ലാള്‍ നന്ദകുമാറിനെ സൂചിപ്പിച്ചു കൊണ്ടു മുഖ്യമന്ത്രി പറഞ്ഞു. തനിക്ക് നേരത്തെ അറിയാവുന്നയാളാണ് ദല്ലാള്‍ നന്ദകുമാർ. തനിക്കെതിരെയും പ്രവർത്തിച്ചിട്ടുണ്ട്.
എന്നാല്‍ ഇ.പി. ജയരാജൻ പാർട്ടി വിട്ടുപോവുമെന്ന് കരുതുന്നില്ല. അത്തരമൊരു സാഹചര്യം നിലവില്‍ ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ബി.ജെ.പി നേതാവ് പ്രകാശ് ജാവേദ്ക്കറെ കണ്ടതില്‍ തെറ്റില്ല. ഞാനും ജാവേദ്ക്കറെ കണ്ടിട്ടുണ്ട്.
അന്ന് കണ്ടപ്പോള്‍ ഇലക്ഷൻ കാര്യങ്ങളാണ് സംസാരിച്ചത്. നിങ്ങള്‍ക്ക് സീറ്റ് കിട്ടില്ലെന്നും പറഞ്ഞു.
കേരളത്തിൽ ബിജെപിയും യുഡിഎഫും ഓരേ രീതിയിലാണ് പ്രചാരണം നടത്തുന്നത്. ബിജെപിക്ക് എതിരെ രാജ്യത്തിനുള്ളിൽ വലിയൊരു ജനമുന്നേറ്റമാണ് നടത്തുന്നത്. കേരളത്തില്‍ ബിജെപിക്ക് സ്വീകാര്യതയില്ല. ഈ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം ചരിത്ര വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു