തിരുവനന്തപുരം: സംസ്ഥാനത്ത് പോളിങ് സമയം കഴിഞ്ഞിട്ടും ബൂത്തുകളില്‍ വോട്ടർമാരുടെ നീണ്ട നിര കാണാമായിരുന്നു. 6.10ന് 67.27 ശതമാനമായിരുന്നു സംസ്ഥാനത്തെ പോളിങ്. ഒടുവിലെ കണക്കനുസരിച്ച് പോളിങ് 70ശതമാനമായി.
ആറ് മണി വരെ വരിയില്‍ ഉണ്ടായിരുന്നവര്‍ക്കെല്ലാം ടോക്കണ്‍ നല്‍കി.
2019ല്‍ കേരളത്തില്‍ 77.84 ശതമാനമായിരുന്നു പോളിംഗ്. ഇത്തവണ കനത്ത ചൂടും മറ്റും കാരണം പോളിംഗ് ശതമാനം കുറയുമെന്ന് ഉറപ്പായിരുന്നു. സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും പോളിംഗ് ശതമാനം 60 കടന്നിരിക്കുകയാണ്.
ഏറ്റവും കൂടുതല്‍ പോളിംഗ് കണ്ണൂര്‍ ജില്ലയിലാണ്. ആലപ്പുഴ, കാസര്‍കോട്, കണ്ണൂര്‍, ചാലക്കുടി മണ്ഡലങ്ങളില്‍ പോളിംഗ് 70 ശതമാനം പിന്നിട്ട് കഴിഞ്ഞു.
തിരുവനന്തപുരം-64.40%, ആറ്റിങ്ങല്‍-67.62%, കൊല്ലം-65.33%, പത്തനംതിട്ട-62.08%, മാവേലിക്കര-64.27%, ആലപ്പുഴ-70.90%, കോട്ടയം-64.14%, ഇടുക്കി-64.57%, എറണാകുളം-65.53%, ചാലക്കുടി-69.05%, തൃശൂർ-68.51%, പാലക്കാട്-69.45%, ആലത്തൂർ-68.89%, പൊന്നാനി-63.39%, മലപ്പുറം-67.12%, കോഴിക്കോട്-68.86%, വയനാട്-69.69%, വടകര-69.04%, കണ്ണൂർ-71.54%, കാസർകോഡ്-70.37%.
പോളിങ് സമയം കഴിഞ്ഞിട്ടും പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയാണുള്ളത്. തിരൂരങ്ങാടിയിലെ കൊടിഞ്ഞി തിരുത്തി 93-ാം നമ്ബർ ബൂത്തില്‍ മൂന്നൂറോളം ആളുകളാണ് വരിയിലുള്ളത്. കൂട്ടിലങ്ങാടി മുന്നക്കുളം എല്‍.പി സ്‌കൂളിലെ ബൂത്തില്‍ 228 പേർക്കാണ് ടോക്കണ്‍ നല്‍കിയത്. പല ബൂത്തുകളിലും വോട്ടിങ് വളരെ മന്ദഗതിയിലാണെന്ന് വോട്ടർമാർ പരാതി ഉന്നയിച്ചു. ചില ബൂത്തുകളില്‍ വോട്ടിങ് മെഷീൻ തകരാറിലായതിനെ തുടർന്ന് മണിക്കൂറുകളോളം പോളിങ് തടസ്സപ്പെട്ടിരുന്നു.