ഇന്ത്യൻ വംശജനായ ശത കോടീശ്വരൻ അങ്കുർ ജെയിൻ (34) മുൻ ഗുസ്തി താരം എറിക്ക ഹാമൻഡിനു (31) താലി ചാർത്തിയത് ഈജിപ്തിലെ പിരമിഡുകളെ സാക്ഷി നിർത്തി. "ഞങ്ങൾ ന്യൂ യോർക്കിൽ ജീവിക്കുന്നവർ. പതിവ് രീതികളിൽ നിന്നു വേറിട്ടു നില്ക്കാൻ ഇഷ്ടപ്പെടുന്നവർ. വിവാഹം തികച്ചും വ്യത്യസ്തമായൊരു ലോകത്തിന്റെ പശ്ചാത്തലത്തിൽ ആവട്ടെ എന്നു തീരുമാനിച്ചു," Bilt Rewards എന്ന സാങ്കേതിക സ്ഥാപനത്തിന്റെ സ്ഥാപകനും സി ഇ ഒ യുമായ ജെയിൻ പറയുന്നു.
"വിവാഹം പുതിയൊരു ജീവിതത്തിന്റെ തുടക്കം കുറിക്കുന്നതാണല്ലോ. അതു കൊണ്ടു ഞങ്ങൾ പ്രിയപ്പെട്ട സുഹൃത്തുക്കളെയും കൂട്ടി. വ്യത്യസ്തമായൊരു ലോകത്ത്." 130 സുഹൃത്തുക്കളെയാണ് ഗ്രാൻഡ് പിരമിഡ്‌സിന്റെ മുന്നിൽ വെള്ളിയാഴ്ച നടന്ന വിവാഹത്തിനു ക്ഷണിച്ചത്.
ബഹിരാകാശത്തു വിവാഹം എന്നായിരുന്നു ജെയിൻ ആദ്യം ഉദ്ദേശിച്ചിരുന്നതെന്നു 'പേജ് സിക്‌സ്' പറയുന്നു. പക്ഷെ ഹാമൻഡ് അതിനോടു യോജിച്ചില്ല.
വിവാഹത്തിനു തിരഞ്ഞെടുത്ത സ്ഥലം മാത്രമല്ല വ്യത്യസ്തമായത്. ബ്രൈഡൽ പാർട്ടി ഉണ്ടായിരുന്നില്ല. വെഡിങ് കേക്കും. "പൂക്കൾക്കു $20,000 ചെലവിടുന്നതിൽ എന്തർത്ഥം?" ജെയിൻ ചോദിക്കുന്നു.
വെർട്ടെക്സ് എന്നൊരു വിനോദ സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോഴാണ് ഇരുവരും പരിചയപ്പെട്ടതെന്നു 'പീപ്പിൾ' പറയുന്നു. ലോസ് ആഞ്ജലസിൽ ഹാമൻഡ് സ്ഥാപിച്ച റമ്പിൾ ബോക്സിങ് എന്ന സ്ഥാപനത്തിൽ വച്ചാണ് പരിചയം പ്രേമമായി വളർന്നത്. 2022 നവംബറിൽ വിവാഹ നിശ്ചയം നടന്നു.
സൗത്ത് ആഫ്രിക്കയിൽ സഫാരി കാണാൻ അതിഥികളെ കൊണ്ടുപോയിരുന്നു. അവിടെ അവരുടെ ചാർട്ടർ ചെയ്ത ഈജിപ്ത് എയർ വിമാനം അധികൃതർ തടഞ്ഞിട്ടു. ഈജിപ്തിൽ നടക്കേണ്ടിയിരുന്ന സ്വാഗത പരിപാടി അതിനാൽ മൂന്നു മണിക്കൂർ വൈകി.
മുഹമ്മദ് അലി കൊട്ടാരത്തിൽ പുലരുവോളം നീണ്ട പാർട്ടിയിൽ ആധുനിക കയ്‌റോ എന്നതായിരുന്നു തീം. ബെല്ലി ഡാൻസും ഫയർ ഡാൻസും ആയിരുന്നു ആകെയുള്ള പരിപാടി.
"വെടിക്കെട്ട് ആരംഭിച്ചപ്പോൾ ഞാൻ വികാരഭരിതനായി," ജെയിൻ പറഞ്ഞു. "ഏറ്റവും ഉജ്വലമായ നിമിഷങ്ങൾ ആയിരുന്നു അവ."
Ankur Jain marries Erika Hammond at the Pyramids