തിരുവനന്തപുരം : ജനപ്രിയ ഷോ ബിഗ് ബോസിനെതിരെ പരാതി നല്‍കിയ പൊതു പ്രവർത്തകന്റെ പോലീസ് മൊഴിരേഖപ്പെടുത്തി.
സാമൂഹ്യ പ്രവർത്തകനായ അജു കെ മധുവിനെ കാട്ടാക്കട ഡി.വൈ.എസ്.പി ഓഫീസില്‍ വച്ചാണ് മൊഴി രേഖപ്പെടുത്തിയത്. മുഖ്യമന്ത്രിക്ക് കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിലാണ് മൊഴി രേഖപ്പെടുത്തിയത്.
അക്രമം, അശ്ലീലം എന്നിവയെ ഒരു മറയുമില്ലാതെ അവതരിപ്പിക്കുന്നു എന്നും ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്നു എന്നും അജു സമർപ്പിച്ച പരാതിയില്‍ പറയുന്നു. ക്രിമിനല്‍ അഭിഭാഷകൻ ആളൂർ മുഖേന ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്‌തതായി അജു പറഞ്ഞു. അതെ സമയം ബിഗ് ബോസിനെതിരെ എറണാകുളം സ്വദേശിയായ അഭിഭാഷകൻ നല്‍കിയ ഹരജിയില്‍ ബിഗ് ബോസിന്റെ ഉള്ളടക്കം പരിശോധിക്കാൻ ഹൈക്കോടതി നിർദ്ദേശം നല്‍കിയിരുന്നു.
സംപ്രേഷണ ചട്ടങ്ങള്‍ ലംഘിച്ചിട്ടുണ്ടോയെന്നാണ് പരിശോധിക്കേണ്ടത്. കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിനാണ് കോടതി നിർദേശം നല്‍കിയത്. ചട്ടലംഘനമുണ്ടെന്നു കണ്ടെത്തിയാല്‍ പരിപാടി നിർത്തിവയ്ക്കാനും കേന്ദ്രത്തിന് നിർദേശിക്കാം. തത്സമയ റിയാലിറ്റി ഷോയായ ബിഗ് ബോസ് വിവിധ ഭാഷകളിലായി സംപ്രേഷണം ചെയ്യുന്നുണ്ട്. ബിഗ് ബോസില്‍ ശാരീരികോപദ്രവം വരുത്തല്‍ ഉള്‍പ്പെടെ നടക്കുന്നുണ്ടെന്നാണ് ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നും ഉണ്ട്.