ന്യൂഡല്‍ഹി: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചതിന് ഇന്ത്യയിലെ കനേഡിയൻ ഡെപ്യൂട്ടി ഹൈകമീഷണറെ വിളിച്ചു വരുത്തി പ്രതിഷേധമറിയിച്ച് ഇന്ത്യ.
ടൊറന്റോയില്‍ ഏപ്രില്‍ 28ന് നടന്ന ഖല്‍സ പരേഡിലായിരുന്നു ജസ്റ്റിൻ ട്രൂഡോ പങ്കെടുത്ത് സംസാരിച്ചത്. 'ഇത്തരം അസ്വസ്ഥതയുണ്ടാക്കുന്ന നടപടികളില്‍ ഇന്ത്യയുടെ ഉത്കണ്ഠയും ശക്തമായ പ്രതിഷേധവും വ്യക്തമാക്കുന്നു. വിഘടനവാദത്തിനും തീവ്രവാദത്തിനും അക്രമത്തിനും കാനഡയുടെ മണ്ണില്‍ ഇടംനല്‍കുന്നതിനുള്ള തെളിവാണ് കാണാൻ കഴിഞ്ഞത്' -വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഇത്തരം നിലപാട് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
സംസാരിക്കാനായി ട്രൂഡോ വേദിയിലേക്ക് കയറവേ 'ഖലിസ്ഥാൻ സിന്ദാബാദ്' വിളികള്‍ ഉറക്കെ ഉയരുന്നത് പുറത്തുവന്ന വിഡിയോയില്‍ കാണാം. സംസാരിക്കുന്നതിനിടെയും ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങള്‍ ഉയർന്നു.