ന്യൂ യോർക്കിലെ മൺറോ കൗണ്ടിയിലെ ഡിസ്ട്രിക്‌ട് അറ്റോർണിയായ സാൻഡ്ര ഡൂർലി ഈ മാസം (ഏപ്രിൽ) ഇരുപത്തിരണ്ടാം തീയ്യതി ജോലി കഴിഞ്ഞു വീട്ടിലേക്കുള്ള മാർഗ്ഗമധ്യേ നിയമപരമായി അനുവദനീയമായതിലും ഇരുപത് മൈൽ വേഗത്തിൽ വാഹനം ഓടിച്ചതിന് പുറകെയെത്തിയ പോലീസ് വാഹനം നിർത്താൻ ആവശ്യപ്പെട്ടത് കൂട്ടാക്കാതെ പോയി. ഫ്ലാഷിങ് ലൈറ്റും സൈറണും മുഴക്കി പിന്നാലെ പാഞ്ഞുവന്ന പോലീസിനോട് അവർ അനുസരിക്കാൻ കൂട്ടാക്കിയില്ലയെന്ന് മാത്രമല്ല തന്റെ വീടിന്റെ ഗരാജിൽ കാർ പാർക്ക് ചെയ്തതിന് ശേഷമാണ് പിന്നാലെത്തിയ പോലീസിനോട് മറുപടി പറയാൻപോലും മിനക്കെട്ടത്.
പിന്തുടർന്ന് സാൻഡ്രയുടെ വീട്ടിലെത്തിയ പോലീസിനോട് ഉടൻ തന്നെ തന്റെ വീട് വിട്ടു പോകാനും അവർ ആക്രോശിച്ചു. ഗരാജിന്റെ വാതിൽക്കൽ എത്തിയ പോലീസ് ഓഫിസറോട് 'സോറി, ഞാൻ ഇവിടുത്തെ ഡിസ്ട്രിക്ട് അറ്റോർണിയാണ്. ഞാൻ വേഗത്തിൽ കാറോടിച്ചുവെന്നത് ശരിയാണ്. പക്ഷെ എനിക്കത് വിഷയമല്ല" എന്നുകൂടി പറഞ്ഞു. കൂടാതെ പോലീസ് ചീഫിനെ ഫോണിൽ വിളിച്ചു "നിന്റെ പോലീസുകാർ എന്നെ ശല്യം ചെയ്യുന്നു. അവരോടു എന്നെ വെറുതെ വിടാൻ പറയൂ" എന്ന് ഓർഡർ കൊടുക്കാനും സാൻഡ്ര ആവശ്യപ്പെട്ടു. ഗാരേജിലെത്തിയ പോലീസ് ഓഫിസർ കാരണം വിശദമാക്കി; നീ വാഹനം ഓടിച്ചത് വേഗത്തിലാണെന്നു മാത്രമല്ല മുപ്പത്തിയഞ്ച് മൈൽ വേഗത്തിൽ പോകാൻ അനുമതിയുള്ളിടത്ത് വാഹനം ഓടിച്ചത് അൻപത്തിയഞ്ചു മൈൽ വേഗത്തിൽ ആണെന്നും വ്യക്തമാക്കി. സാന്ദ്രയ്‌ക്കതൊന്നും വലിയ കാര്യമായി തോന്നിയില്ല. കാരണം, താൻ ഡിസ്ട്രിക്ട് അറ്റോർണിയല്ലേ. തൊട്ടു പുറകാലെ കൂടുതൽ പോലീസുകാർ സ്ഥലത്തെത്തി. അവരെല്ലാം വളരെ സൗമ്യമായിട്ടാണ് സാന്ദ്രയോട് പെരുമാറിയത്. എന്നാൽ
അധികാര ഗർവ്വ് മൂത്ത് കലി കയറിയ സാൻഡ്ര അവരുടെ നേർക്ക് കയർത്തു. "എനിക്ക് നിന്നെക്കാൾ ഭാഗിയായി നീയമങ്ങൾ അറിയാം. എത്രയും പെട്ടെന്ന് എന്റെ വീട്ടിൽ നിന്നും ഇറങ്ങിപ്പോകു"വെന്നും ആക്രോശിച്ചു.
അധികം വൈകിയില്ല, വാർത്ത പരന്നു, ലോകമാകെ. പ്രാദേശിക ചാനലുകാർ സാൻഡ്രയുടെ വീട്ടിൽ ഉടൻ പാഞ്ഞെത്തി. തൊട്ടു പുറകാലെ പോലീസിന്റെ ബോഡി ക്യാം വിഡിയോയിൽ റെക്കോർഡ് ചെയ്ത വീഡിയോ ടി വി ചാനലുകളിലൂടെയും ഇന്റർനെറ്റിലൂടെയും സംഭവം ലോകമാകെ അറിഞ്ഞു. അടുത്ത ദിവസം സാൻഡ്ര, തടി തപ്പാൻ പൊതുവിൽ മാപ്പ് പറഞ്ഞുകൊണ്ട് ഒരു പ്രസ്താവന ഇറക്കി. “ആരും നിയമത്തിന് അതീതരല്ലെന്നും, കഴിഞ്ഞ മുപ്പത്തിമൂന്ന് വർഷങ്ങളായി എന്റെ കരിയറിൽ ഒരു വീഴ്ചയും വരുത്തിയിട്ടില്ലെന്നും പൊതുവിന്റെ സുരക്ഷ മാത്രമാണ് എന്റെ ലക്ഷ്യമെന്നും” അവർ പ്രസ്താവനയിൽ പറഞ്ഞു.
പക്ഷെ സാൻഡ്രയുടെ പ്രസ്താവന അവിടെ നിൽക്കട്ടെ. ഏപ്രിൽ ഇരുപത്തിയേഴാം തീയ്യതി, റോചെസ്റ്റർ സിറ്റി കൗൺസിൽ മെംബേർസ് ഒരു പ്രമേയം പാസ്സാക്കി. അവർ ഒൻപത് പേരും സംയുക്തമായി ന്യൂ യോർക്ക് സ്റ്റേറ്റ് അറ്റോർണി ജനറലിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഈ സംഭവത്തിൽ ഒരു വിശദമായ അന്വേഷണം നടത്തി ഉചിതമായ നടപടി എടുക്കാൻ.
അങ്ങകലെ നമ്മുടെ കൊച്ചു കേരളത്തിൽ അവിടെ അനന്തപുരിയിൽ, തൃശൂർ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന സർക്കാർ വക ബസ്സ്, അന്നാട്ടിലെ മേയർ സ്ഥാനം വഹിക്കുന്ന ആര്യ രാജേന്ദ്രനും സഹോദരനും സഞ്ചരിച്ചിരുന്ന കാറിന് മുന്നോട്ടു കയറിപ്പോകാൻ സൈഡ് കൊടുത്തില്ല എന്ന കാരണത്താൽ പാളയത്ത് വച്ച് ബസ്സിന് മുൻപിൽ ക്രോസ്സ് വോക്കിൽ റോഡിന് കുറുകെ കാർ നിർത്തി ഗതാഗത തടസ്സം സൃഷ്ടിക്കുകയും. ബസ്സിന്റെ ഡ്രൈവറോട് ആക്രോശിക്കുകയും ചെയ്യുന്ന വിഡിയോ ദൃശ്യങ്ങൾ ഉൾപ്പടെയുള്ള വിവരങ്ങൾ ഏപ്രിൽ മാസം ഇരുപത്തിയൊമ്പതാം തീയ്യതി തിങ്കളാഴ്ച മുതൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നു. ആര്യയുടെ പരാതിയിൽ പോലീസ് ബസ്സ് ഡ്രൈവറുടെ പേരിൽ കേസെടുക്കുകയും അയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ആര്യയുടെ ഭർത്താവ് കേരളം നിയമ സഭയിലെ ഒരു സാമാജികൻ കൂടിയാണെന്ന വസ്തുത ഇതിനോടൊപ്പം ചേർക്കുന്നു. ആര്യയും കൂട്ടരും റോഡ് ഗതാഗതം സ്‍തംഭിപ്പിച്ച് തിരക്കുള്ള റോഡിൽ അപകടകരമാം വിധം വാഹനം നിർത്തിയിട്ട് കാറിൽ നിന്നുമിറങ്ങി ബസ്സ് ഡ്രൈവറോട് അയല്കൂടെ ഡോറിന്റെ അടുത്ത് നിന്ന് ആക്രോശിക്കുന്നത് വിഡിയോ ദൃശ്യങ്ങളിൽ കാണാം. ബസ്സ് ഡ്രൈവറുടെ നേർക്ക് കൈ ചൂണ്ടിയുള്ള ആക്രോശത്തിൽ ആര്യയുടെ അധികാരഗർവ്വും നിയമത്തോടുള്ള പുച്ഛവും പ്രകടമാണ്.
ഇവിടെ നമ്മൾ കാണുന്നത് ഒരേ സ്വഭാവമുള്ള രണ്ട് സംഭവങ്ങളാണ്. രണ്ടും നടക്കുന്നത് ജനാധിപത്യരാജ്യങ്ങൾ എന്ന് നമ്മൾ അഭിമാനം കൊള്ളുന്ന നാടുകളിലാണ്. വിവിധ നിലകളിൽ ഈ രണ്ടു നാടുകളും ലോകശ്രദ്ധ നേടിയിട്ടുണ്ട്. ജനാധിപത്യത്ത്തിന്റെയും പൗരാവകാശ നിയമ സംരക്ഷണത്തിന്റെയും നെടുംതൂണുകൾ ആയും അഭിമാനമോ അതോ അഹംഭാവമോ ഉള്ള നാടുകൾ.
സാൻഡ്രയുടെ നിയമവിരുദ്ധമായ പ്രവർത്തിയിൽ മറ്റൊരു മനുഷ്യന്റെ അവകാശങ്ങൾക്കോ അഭിമാനത്തിനോ ക്ഷതം ഉണ്ടായിട്ടില്ല. കൂടാതെ മിക്കവാറും കർശനമായ നിയമനടപടികൾക്ക് വിധേയമാകാനും കൂടുതൽ സാധ്യതയുണ്ട്. ന്യൂ യോർക്ക് സ്റ്റേറ്റ് ഗവർണ്ണർ കാത്തി ഹൊച്ചുൽ ഈ സംഭവത്തിൽ ശക്തമായ നിയമനടപടിക്ക് ഈ കേസ് റഫർ ചെയ്തതായി അറിയിച്ചു പ്രസ്താവനയിറക്കുകയും ചെയ്തു. ഒരു ജനാധിപത്യ രാജ്യത്ത് പ്രതീക്ഷിക്കാവുന്ന ഏറ്റവും ന്യായമായ നടപടിയായി ഇതിനെ കാണാം.
എന്നാൽ ആര്യയുടെ പ്രവർത്തി അക്ഷരാർത്ഥത്തിൽ തികഞ്ഞ നിയമലംഘനം മാത്രമല്ല പൗരാവകാശ നിഷേധം കൂടിയാണ്. ആര്യയുടെ മാത്രമല്ല, ബസ്സ് ഡ്രൈവർ യദുവിനെ അറസ്റ്റ് ചെയ്യാനും കേസ് എടുക്കാനും നിർദ്ദേശിച്ച നിയമപാലകർ എല്ലാവരും ഒന്നുപോലെ കുറ്റക്കാരാണ്. ജില്ലാ അധികാരികളോ സംസ്ഥാനത്തെ ക്രമാസമാധാനചുമതലയുള്ള മുഖ്യമന്ത്രിയോ ഒരക്ഷരം മിണ്ടിയില്ലെന്ന് മാത്രമല്ല. ഈ അധമപ്രവർത്തിക്കെതിരായി ഇതുവരെയും ഒരു സംഘടനകളും ശബ്ദിച്ചു കേട്ടില്ല. വരും ദിവസങ്ങളിൽ നമുക്ക് ശ്രദ്ധിക്കാം.
ജനാധിപത്യത്തിന്റെ അപചയം നമ്മൾ അനുഭവിക്കുകയാണ്. അധികാരത്തിൽ എത്തിയാൽ തല പൊക്കുന്ന മനുഷ്യരുടെ അഹംഭാവവും അധമപ്രവർത്തികളും കർശനമായി നിയന്ത്രിക്കാൻ നമുക്ക് വ്യവസ്ഥകളില്ലേ?
സിബി ഡേവിഡ് ,ന്യൂ യോർക്ക്