Image

പീഡനത്തെത്തുടർന്നുള്ള  ഗർഭഛിദ്രത്തിന് അനുമതി നിഷേധിക്കാനാവില്ലെന്ന് കോടതി

Published on 05 May, 2024
പീഡനത്തെത്തുടർന്നുള്ള  ഗർഭഛിദ്രത്തിന് അനുമതി നിഷേധിക്കാനാവില്ലെന്ന് കോടതി

കൊച്ചി: പീഡനത്തിന് ഇരയായി ഗർഭിണിയായ സംഭവങ്ങളിൽ ഗർഭഛിദ്രത്തിന് അനുമതി നിഷേധിക്കുന്നത് അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്റെ നിഷേധമാണെന്നു ഹൈക്കോടതി പറഞ്ഞു. പീഡനത്തിന് ഇരയായ 16 വയസ്സുള്ള പ്ലസ് വൺ വിദ്യാർഥിനിയുടെ 28 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ അനുമതി നൽകിയ ഉത്തരവിലാണു ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഇക്കാര്യം പറഞ്ഞത്. പത്തൊൻപതുകാരനായ കാമുകനിൽ നിന്നാണു പെൺകുട്ടി ഗർഭിണിയായത്. 

ഇയാൾക്കെതിരെ പോക്സോ വകുപ്പുകൾ ഉൾപ്പെടെ ചുമത്തി കേസെടുത്തിട്ടുണ്ട്. മകളുടെ ഗർഭം അലസിപ്പിക്കാൻ അമ്മയാണ് ഹൈക്കോടതിയെ സമീപിച്ചത്. 24 ആഴ്ച വരെയുള്ള ഗർഭം അലസിപ്പിക്കാനേ നിയമം അനുവദിക്കുന്നുള്ളൂ. വിവാഹേതര ബന്ധത്തിലോ പ്രത്യേകിച്ചു ലൈംഗികാതിക്രമത്തിനോ ഇരയായി ഗർഭിണി ആയാൽ അതിജീവിത അനുഭവിക്കുന്നത് ശാരീരികവും മാനസികവുമായ വലിയ വ്യഥയായിരിക്കുമെന്നു കോടതി പറഞ്ഞു.

ബലാൽസംഗത്തിന് ഇരയായി ഗർഭിണിയായ യുവതിയെ, പീഡിപ്പിച്ചയാളുടെ കുഞ്ഞിനു ജന്മം നൽകാൻ നിർബന്ധിക്കാനാവില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. ഗർഭം തുടരുന്നത് ഹർജിയിൽ പറയുന്ന പെൺകുട്ടിയുടെ ശരീരത്തെയും മനസ്സിനെയും ബാധിക്കുമെന്നു മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടുണ്ട്. ചൈൽഡ് കെയർ ഹോമിൽ കഴിയുന്ന പെൺകുട്ടി നിലവിലെ അവസ്ഥ സ്വീകരിക്കാവുന്ന മാനസിക നിലയിൽ അല്ല. 

പിന്നാക്ക വിഭാഗത്തിൽപെട്ട, ദരിദ്ര കുടുംബത്തിൽ നിന്നുള്ള ആളുമാണ്. ഇക്കാര്യങ്ങളെല്ലാം കോടതി കണക്കിലെടുത്തു. കുട്ടിയെ ജീവനോടെയാണ് പുറത്തെടുക്കുന്നതെങ്കിൽ ആവശ്യമായ എല്ലാ പരിചരണവും നൽകണമെന്നും ഹർജിക്കാരി കുട്ടിയെ ഏറ്റെടുക്കാൻ തയാറായില്ലെങ്കിൽ സർക്കാർ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും കോടതി നിർദേശിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക