കോട്ടയത്ത് മലയാളമനോരമയില്‍ വന്ന് അനുജന് അപ്പു എന്ന പത്മനെ (കെ. പത്മനാഭന് നായര്‍, വാരിക എഡിറ്റര്‍) കണ്ട് നഗരഹൃദയത്തിലെ ഒരു ബാങ്ക് ഹാളില്‍ സ്വീകരണത്തിന് പോകുകയായിരുന്നു അടൂര്‍ ഭാസി. ഞാന്‍ അന്നാണ് ഭാസിയെ ആദ്യമായും അവസാനമായും കാണുന്നത്. അദ്ദേഹത്തോടൊപ്പം ഞാന്‍ യോഗത്തിനുപോയി. മലയാളക്കര കണ്ട ഏറ്റവും നല്ല ഹാസ്യനടനെപ്പറ്റി സ്വാഗതപ്രസംഗകന് കത്തിക്കയറി. കുറഞ്ഞത് 15 മിനിറ്റോളം. ഒടുവില്‍ ഒരു വാചകം പറഞ്ഞ് അവസാനിപ്പിച്ചു'' ഇ.വി. കൃഷ്ണപിള്ളയെന്ന മാന്യദ്ദേഹമായിരുന്നു അദ്ദേഹത്തിന്റെ അച്ഛന്! ''
അവിടെനിന്നു തന്നെ ഭാസി മറുപടി പ്രസംഗം തുടങ്ങി'' ഇത്രയും കാലം ഞങ്ങള്‍ ഓര്‍ത്തിരുന്നത് ഇ. വി കൃഷ്ണപിള്ളയുടെ മക്കളെന്നായിരുന്നു. ഇപ്പോഴിവിടെ ഒരാള്‍ പറയുന്നു. അദ്ദേഹം ഞങ്ങളുടെ അച്ഛനായിരുന്നു എന്ന്''.
ഇങ്ങനെ സദസ്സിനെ ആര്‍ത്ത് ചിരിപ്പിക്കാന്‍ മാറ്റാര്‍ക്കു കഴിയും! ആര്‍ത്തു ചിരിപ്പിച്ചില്ലെങ്കിലും ഒന്നോര്‍ത്ത് ചിരിപ്പാക്കാന് കഴിവുള്ള ഒരാളുണ്ടായിരുന്നു. മലയാളത്തിന്റെ ചാള്‍സ് ഡിക്കന്‍സ് ആയിരുന്ന സാക്ഷാല്‍ ഇ. വി. കൃഷ്ണപിള്ള തന്റെ 'ജീവിതസ്മരണകളി'ല്‍ സ്കൂളില്‍ പഠിക്കുന്ന കൂട്ടുകാരന് പരമുവുമൊത്ത് (പിന്നീട് മുന്‍ഷി പരമുപിള്ള) ഒരു ചായക്കടയില്‍ പുട്ടുതിന്നാന്പോയ കഥ പറയുന്നുണ്ട്.
രണ്ട് കുറ്റിപുട്ടും പഴവും അടിച്ചശേഷം ചായക്കടക്കാരന് കാശുചോദിച്ചപ്പോള്‍ പോക്കറ്റും മടിയും മുഴുവന്‍ തപ്പിയതിനുശേഷം പയ്യന് പറഞ്ഞു:'' എന്റെ പിള്ളേച്ചാ കാശ് എടുക്കാന്‍ മറന്നു. ദാ ഈ പുസ്തകം ഒഴിച്ച് ഏതും പണയം തരാം. ഇത് ഇന്ന് ക്ലാസ്സില്‍ പഠിക്കാനുള്ളതാണ്. നാളെ കാശുമായി വരാം''. പക്ഷെ പിള്ളേച്ചനുണ്ടോ വിടുന്നു. ആ പുസ്തകം മാത്രം മതി പണയമായി. മനസ്സില്ലാമനസ്സോടെ പുസ്തകം കൊടുത്തിട്ട് അവര്‍ സ്കൂളിലേക്ക് ഒറ്റയോട്ടം അത് പഠിച്ചുപേക്ഷിച്ച കഴിഞ്ഞ വര്‍ഷത്തെ പുസ്തകമായിരുന്ന!
ഇതാണ് ഇ. വി. കൃഷ്ണപിള്ള- അടൂര്‍ ഭാസിയുടെ പിതാവ്. പത്രാധിപര്‍, എഴുത്തുകാരന്, അഭിഭാഷകന്, നിയമസഭാംഗം എന്നിങ്ങനെ ബഹുമുഖ പ്രതിഭയായിരുന്നു ഇ. വി. ചരിത്രാഖ്യായികകാരന്‍ സി. വി. രാമന്‍പിള്ളയുടെ (മാര്‍ത്താണ്ഡവര്‍മ്മ, ധര്‍മ്മരാജാ, രാമരാജ ബഹദൂര്‍ എന്നി നോവലുകള്‍) മകളുടെ മകന്. ഭാസിയും പത്മനും അവരുടെ ഏഴുമക്കളില്പെടുന്നു.
34 വര്‍ഷത്തിനുള്ളില്‍ 613 ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ട അടൂര്‍ഭാസിയെക്കുറിച്ച് പത്മന് രചിച്ച 'എന്റെ ഭാസിയണ്ണന്' എന്ന ഗ്രന്ഥം (മാതൃഭൂമി പ്രസിദ്ധീകരണം) ലോകമാസകലമുള്ള മലയാളികളെ ഓര്‍മ്മയുടെ തേരിലേറ്റുന്നതാണ്. എസ്.പി.പിള്ള,,ബഹദൂര്‍ കാലഘട്ടത്തിന്റെ ചുരുളുകള്‍ നിവര്‍ത്തുന്ന ഗ്രന്ഥം, ഭാസി കടന്നുപോയിട്ട് 24 വര്‍ഷം കഴിഞ്ഞാണെങ്കിലും ആ ജീവിതത്തിലെ ആരുമറിയാത്ത ഒട്ടേറെ കൗതുകങ്ങള്‍ ഇതില്‍ പൊതുജന സമക്ഷം അവതരിപ്പിക്കുന്നുണ്ട്.
പി. കെ. വിക്രമന്‍നായര്‍, ടി. എന്‍. ഗോപിനാഥന് നായര്‍, ജഗതി, കൈനിക്കര കാലഘട്ടത്തില്‍ നാടകത്തിലൂടെയാണ് ഭാസിയെന്ന ഭാസ്കരപിള്ള വേദിയിലെത്തുന്നത്. ആദ്യം സ്ത്രീവേഷമായിരുന്നു. ആദ്യചിത്രം തിരമാല ആയിരുന്നെങ്കിലും അതില്‍ ഒരു കൊച്ചുവേഷമേ കിട്ടിയുള്ളൂ. തോപ്പില്‍ ഭാസിയുടെ 'മുടിയനായ പുത്രന്' ഭാസിയെ ഒരു ചലച്ചിത്രതാരമായി അംഗീകരിച്ചൂ.. എം. ടി പറയുന്നതുപോലെ 'ആദ്യകിരണ'ങ്ങളിലെ നിമിഷ കവി ആനച്ചാല്‍ കൃഷ്ണനാശാന്‍ എന്ന കഥാപാത്രത്തിലൂടെ ഭാസി ഇരുത്തം വന്ന നടനായി.
മൂന്നുതവണ സംസ്ഥാന ബഹുമതി, ഫിലിംഫെയര്‍ അവാര്‍ഡ് ഒക്കെ ഭാസിയെ തേടിയെത്തി. പ്രേംനസീറിന്റെ ഏറ്റവുപ്രിയപ്പെട്ട ജോഡിയായിരുന്നു ഭാസി. 268 ചിത്രങ്ങള്‍. നസീര്‍, ഷീലമാര്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ കൂട്ടുകെട്ട.് ഭാസിയുടെ നായികമാരില്‍ ഏറ്റവും പേരെടുത്ത ആള് ശ്രീലതയും. നൂറിലേറെ ചിത്രങ്ങളില്‍ ഒരുമിച്ചഭിനയിച്ചു. സുകുമാരിയായിരുന്നു ഭാസിയുടെ മറ്റൊരു ജോഡി. ചെറുപ്പത്തില്‍ സംഗീതം പഠിച്ചിട്ടുള്ള ഭാസി പല ചിത്രങ്ങളിലും പാടി അഭിനയിച്ചിട്ടുണ്ട്. ചില ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയുമുണ്ടായി.
'' ആദ്യചിത്രം വിരുതന് ശങ്കു അന്നെനിക്ക് വെറും 15 വയസ്സ്, ഒരാനയുടെ കീഴിലൂടെ ഓടുന്നതായിരുന്നു. ഒരു രംഗം പ്രണയപാശമെന്നതുപോലെ അണ്ണന്റെ കൈയ്യുപ്പിടിച്ച് ആനയുടെ കീഴിലൂടെ ഓടി''- ശ്രീലതപറയുന്നു. അദ്ദേഹം വിവാഹം കഴിച്ചതേയില്ല, ''എന്നെങ്കിലും കണ്ണ് കാണിച്ചിരുന്നെങ്കില്‍ ഞാന്‍ കൂടെ പോകുമായിരുന്നു.''
'എന്റെ ഭാസിയണ്ണന്' ശ്രീലതയ്ക്ക് ആദ്യപ്രതി നല്‍കികൊണ്ട് നടന് മധുവാണ് പ്രകാശനം ചെയ്യുക.. ഭാസിയെ ഒരു സഹോദരിയ്ക്കപ്പുറം കാത്തുസൂക്ഷിച്ച സുകുമാരിയും വരേണ്ടതായിരുന്നു. പക്ഷെ അവരും കടന്നുപോയല്ലോ.
“ഇടയ്ക്കൊന്നു ചിരിക്കണം, അല്ലെങ്കില്‍ ആ മഹാസിദ്ധി മറന്നുപോകും” എന്ന് എന്റെ ഒരു കഥാപാത്രം ഒരിടത്തു പറയുന്നുണ്ട്. അതു ഭാസി എന്നോടു നേരത്തേ പറഞ്ഞതാണ് ” രമണീയം ഒരു കാലം' എന്ന ലേഖനത്തില്‍ എം. ടി വാസുദേവന്‍ നായര്‍ പറയുന്നു.
“എന്നെ ചിരിപ്പിച്ചവര്‍ കുറവാണ്. അവരാകട്ടെ, ചില നേരങ്ങളില്‍ എന്നെ നിശ്ശബ്ദമായി കരയിച്ചിട്ടുമുണ്ട്. ഭ്രാന്താശുപത്രിയില്‍ കിടക്കുന്ന അമ്മയെ കാണാന്‍പോയ രംഗം ആത്മകഥയില്‍ വിവരിച്ചപ്പോള്‍ ചിരിയുടെ എക്കാലത്തെയും ചക്രവര്‍ത്തി ചാര്‍ലി ചാപ്ലിന് എന്നെ കരയിച്ചു. നല്ലകാലം പിന്നിട്ട ഏകാകിയും ദുഃഖിതനുമായ ലൈംലൈറ്റിലെ കാള്‍വെറോ എന്ന ഹാസ്യനടനും നമ്മെ കരയിക്കുകയാണു ചെയ്യുന്നത്.
“പിന്നീടു ഭാസിക്ക് ആദ്യമായി സിനിമയില്‍ ഒരവസരം കിട്ടിയപ്പോള്‍ ഞങ്ങള്‍ കോഴിക്കോട്ടെ സുഹൃത്തുക്കളെല്ലാം ആഹ്ലാദിച്ചു. തോപ്പില്‍ ഭാസിയുടെ 'മുടിയനായ പുത്രന്' എന്ന പ്രശസ്ത നാടകം. രാമു കാര്യാട്ട്, സത്യന് - ഞങ്ങള്‍ക്ക് ഈ പരിഗണനകള്‍ മാത്രമല്ല ഉണ്ടായിരുന്നത്. നമ്മുടെ ഭാസിയുടെ അരങ്ങേറ്റം എങ്ങനെ എന്നറിയാനാണ് ഉത്കണ്ഠ. അതൊരു ചെറിയ തുടക്കം മാത്രമേ ആയിട്ടുള്ളൂ എന്നു ഞങ്ങള്‍ അല്പം വേദനയോടെ മനസ്സിലാക്കി.
“ആദ്യകിരണങ്ങളിലെ നിമിഷകവി ആനച്ചാല്‍ കൃഷ്ണനാശാനില്‍ എത്തിയപ്പോള്‍ ഞങ്ങള്‍ പരസ്പരം പറഞ്ഞു: “ഭാസി എത്തേണ്ട ഇടത്തെത്തിക്കഴിഞ്ഞു.” പിന്നീട്, ചിരിയുടെ ഘോഷയാത്രയും ജൈത്രയാത്രയുമാണ്. അതിന്റെ പല മുഹൂര്‍ത്തങ്ങള്‍ ഞങ്ങള്‍ അകലെ നിന്നു കണ്ടു. കയ്യടികളുടെ പ്രതിധ്വനികള്‍ ഞങ്ങളെ തേടിയെത്തി.
“ജീവിതത്തിന്റെ വ്യത്യസ്ത മുഖങ്ങള്‍ അവതരിപ്പിച്ച ബഹുമുഖപ്രതിഭയുള്ള നടന് എന്ന നിലയില്‍ മാത്രമല്ല ഭാസി സുഹൃത്തുക്കളെ ആകര്‍ഷിച്ചത്. കലയും സാഹിത്യവും രാഷ്ട്രീയവും പത്രപ്രവര്‍ത്തനവും എല്ലാം ഭാസിക്ക് അന്യമായ വിഷയങ്ങളായിരുന്നില്ല. സമകാലിക സംഭവങ്ങളെപ്പറ്റി എന്നും സൂക്ഷ്മമായ ഒരവബോധം വളര്‍ത്തിയെടുക്കാന്‍ ഭാസി ശ്രദ്ധിച്ചിരുന്നു. വ്യക്തിഗതമായ ദുഃഖങ്ങള്‍ക്കു മുന്നിലെത്തിപ്പെടുമ്പോഴും ചിരിക്കാന്‍ കഴിയുക എന്നത് ഭാസിയുടെ അപൂര്വസിദ്ധിയായിരുന്നു.
“റെബേലാസ് മരണസമയത്തു പറഞ്ഞുവത്രേ: “പ്രഹസനം കഴിഞ്ഞു. ഇനി കര്ട്ടന് വീണുകൊള്ളട്ടെ!” അവസാനം അടുത്തെത്തി എന്നറിഞ്ഞപ്പോള്‍ ഇതേപോലെ, മൗലികപ്രതിഭയുള്ള എന്തെങ്കിലും ഒരു ഫലിതം അടൂര്‍ ഭാസിയും മനസ്സില്‍ പറഞ്ഞിരിക്കും. എനിക്കുറപ്പുണ്ട്. ” എം. ടി മുഴുപ്പിച്ചു.
“അടൂര്‍ ഭാസി എന്ന പേര് ഹാസ്യം എന്ന വാക്കിന്റെ പര്യായമായി മാറിയിട്ടുണ്ട്. വേറെയും ചില പേരുകള്‍ ഈ ഇനത്തില്‍ പെടും - ജഗതി ശ്രീകുമാര്‍, ജോണി വാക്കര്‍, ചാര്‍ലി ചാപ്ളിന്‍... സാധാരണ ജീവിതത്തില്‍ ഈ പദങ്ങള്‍ മാറ്റിയും മറിച്ചും ഉപയോഗിക്കുമ്പോള്‍ ഹാസ്യത്തിന്റെ അര്‍ഥതലങ്ങള്‍ ശരിക്കും മനസ്സിലാക്കാന്‍ നാം മിനക്കെടാറില്ല. അതിവിശിഷ്ടവും മിക്കവാറും അപ്രാപ്യവുമായ ഒരു കലാരൂപമാണു ഹാസ്യം എന്ന് അധികമാരും അറിയുന്നില്ല. പ്രത്യക്ഷത്തില്‍ ലളിതവും അനായാസവുമായതു കൊണ്ടായിരിക്കാം, 'തമാശ' സീരിയസ്സായി കണക്കാക്കപ്പെടുന്നില്ല.” – 'ഫലിതത്തിന്റെ അപൂര്‍വ്വ ജീനിയസ്സ്' എന്ന ലേഖനത്തില്‍ പ്രശസ്ത പത്രപ്രവര്ത്തകന് ടി. ജെ. എസ്. ജോര്‍ജ്ജ് പറയുന്നു.
“മലയാള ചലച്ചിത്രരംഗത്തെ ഫലിത സമ്രാട്ടായ അടൂര്‍ ഭാസി നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നു. സി.വി. രാമന്‍പിള്ളയുടെയും ഇ.വി. കൃഷ്ണപിള്ളയുടെയും നര്മപ്രതിഭയുടെ പൈതൃകം വളര്‍ത്തി നോക്കിലും വാക്കിലും നടപ്പിലും ചലനത്തിലും അഭിനയത്തിലും ഫലിതത്തിന്റെ വിവിധ ശൈലികള്‍ വളര്‍ത്തിയെടുത്ത ഭാസിയെ മലയാള സിനിമയിലെ 'ചാര്‍ലി ചാപ്ലിനാ'യി വിശേഷിപ്പിക്കാവുന്നതാണ്. ”1990 മാര്‍ച്ച് 30 ന് കേരള നിയമസഭ അംഗീകരിച്ച അനുശോചന പ്രമേയം ഓര്‍മ്മിപ്പിച്ചു.
''സത്യന്, കൊട്ടാരക്കര, നസീര്‍ എന്നിവരൊടൊപ്പം മലയാള സിനിമയുടെ ഒരു കാലഘട്ടത്തിന്റെ താരപ്രതീകമായി ഭാസി ജ്വലിച്ചു നിന്നു.'' പത്മന് തന്റെ അനുസ്മരണത്തില്‍ എടുത്തു പറയുന്നു. മനോരമവാരികയുടെ സ്ഥാപക എഡിറ്ററായിരുന്ന അച്ഛന്റെ പിന്നാലെ അതേ കസേരയിലിരുന്ന് 80ലെത്തി. വിശ്രമജീവിതം നയിക്കുന്ന പത്മന്റെ സ്വന്തം അണ്ണന്റെ ഓര്‍മ്മയ്ക്കുള്ള അര്‍ച്ചനെയാണ് 'എന്റെ ഭാസിയണ്ണന്'.
പത്മന്റെ ഏക പുത്രന് നാലാംതലമുറയിലെ ജേണലിസ്റ്റാണ് - ടൈംസ് ഓഫ് ഇന്‍ഡ്യയുടെ പി. ജയകൃഷ്ണന് നായര്‍. രണ്ട് സഹോദരിമാരുണ്ട്- ചിത്ര, ലക്ഷ്മി.
മലയാള സിനിമയിലെ ചാര്‍ലി ചാപ്ലിന്
അണ്ണന് അപ്പുവിന്റെ അര്‍ച്ചന
ഭാസി, ലക്ഷ്മി, സുകുമാരി
ഏറ്റവും മികച്ച ജോഡി-. ഭാസി, നസീര്‍
ഏറ്റവും മികച്ച ഹാസ്യ ജോഡി- ഭാസി, ശ്രീലത
പി. ജെ ആന്റണി, സത്യന്, പി. ഭാസ്കരന്, ഭാസി
ബ്ലാക്ക് ആന്റ് വൈറ്റ് ഹാസ്യം
അമേരിക്കയില്‍ - തിക്കുറിശ്ശി, ശ്രീലത, ഭാസി
സ്റ്റേറ്റ് അവാര്‍ഡ്- അച്യുതമേനോന്, കരുണാകരന്
പത്മന്, വിമലാദേവി; ഇ.വി.യും മഹേശ്വരിയമ്മയും മുകളില്‍
ജയകൃഷ്ണന്, ധന്യ, ഭരത്, ഭഗത്,