ഹോളോക്കോസ്റ്റ്-നരകവാതിലുകള്‍ തുറന്നപ്പോള്‍ (ചരിത്ര നോവല്‍: ഭാഗം-30: സാം നിലമ്പള്ളില്‍)
Published on 22 March, 2015
അദ്ധ്യായം മുപ്പത്.
സാറയും മറ്റുള്ള അനേകരോടൊപ്പം ജര്‍മനിയിലേക്ക്
വരികയാണ്. അതിശൈത്യത്തില്‍ വേണ്ടത്ര വസ്ത്രങ്ങളും ആഹാരവും ഇല്ലാതെ
മഞ്ഞുവീണുകിടക്കുന്ന വഴികളില്‍കൂടി നടന്നാണ് അവര്‍ വരുന്നത്. ഡെത്ത് മാര്‍ച്ച്
അഥവാ മരണയാത്ര എന്നുപേരിട്ട ഈ പ്രകടനത്തില്‍ കൊല്ലപ്പെടാതെ പോളണ്ടിലെ
ക്യാമ്പുകളില്‍ ജീവനോടെ അവശേഷിച്ച പതിനായിരങ്ങളാണ് പങ്കെടുത്തത്. അവരെ അകമ്പടി
സേവിക്കാന്‍ യന്ത്രതോക്കുകളുമായി പിന്‍വാങ്ങുന്ന നാസികളും. നടക്കാന്‍ വയ്യാതെ
വഴിയില്വീഴുന്നവര്ക്ക് അവര്‍ ഒരോ വെടിയുണ്ട സമ്മാനിച്ചുകൊണ്ടിരുന്നു.
കുഞ്ഞുങ്ങളെ ചുമക്കേണ്ടാത്തതുകൊണ്ട് അമ്മമാര്‍ക്ക് ഇപ്പോള്‍ സ്വതന്ത്രരായി
നടക്കാം. നാസികള്‍ അവരോട് ചെയ്ത വലിയൊരു സഹായമായിരുന്നല്ലോ അത്.
ജീവനില്‍ കൊതിയുള്ളതുകൊണ്ട്, തന്റെ ഭര്‍ത്താവിനേയും മക്കളേയും
കാണണമെന്നുള്ള ആഗ്രഹംകൊണ്ട,് സാറയും മറ്റുള്ളവരോടൊപ്പം നടക്കുകയാണ്. ഇനി എത്രദൂരം
പോകണം ജര്‍മനിയിലെത്താന്‍? മുന്നൂറോ അഞ്ഞൂറോ മൈല്‍ നടക്കണമായിരിക്കും. ആഹാരവും
തണുപ്പിനെ ചെറുക്കാനുള്ള വസ്ത്രങ്ങളും ഇല്ലാതെ അത്രദൂരം നടക്കാന്‍ എങ്ങനെ
സാധിക്കും? തണുപ്പ് എല്ലുകളില്കൂടി അരിച്ചുകയറുകയാണ്.
കുറെദൂരം
ചെന്നപ്പോള്‍ പുരുഷന്മാരുടെ കൂട്ടവും മറ്റൊരുവഴിയില്കൂടിവന്ന് അവരോടൊപ്പം
ചര്‍ന്നു. ആ കൂട്ടത്തില്‍ തന്റെ ഭര്ത്താവുണ്ടോയെന്ന് സാറ തിരഞ്ഞു.
ആയിരക്കണക്കിന് ആളുകളുടെ ഇടയില്‍ എങ്ങനെ കണ്ടുപിടിക്കാനാണ്? അവനും, ഒരുപക്ഷേ,
തന്നെ തിരയുന്നുണ്ടാവും. ഈ യാത്ര എവിടെയെങ്കിലുംചന്ന് നില്ക്കുമല്ലോ.
അവിടെവെച്ച് തന്റെ ഭര്‍ത്താവിനേയും മക്കളേയും കണ്ടുമുട്ടാമെന്ന് അവള്
പ്രതീക്ഷിച്ചു.
കൂട്ടകാരി അലീനയെവിടെ? തലമന്ദിച്ചിരിക്കുന്നതുകൊണ്ട് അവള്
പ്ളേറ്റോയുടെകൂടെ രക്ഷപെട്ടകാര്യം മറന്നു. കൂടെച്ചെല്ലന് തന്നെയും
വിളിച്ചതാണ്.
`നിങ്ങള്‍ എവിടെങ്കിലും പോയി രക്ഷപെട്ടോളു, എനിക്ക്
മക്കളേയും ഭര്‍ത്താവിനേയും വിട്ടിട്ട് വരാന്‍ സാധ്യമല്ല.'
അവര്‍
കാട്ടിലേക്ക് ഓടി രക്ഷപെട്ടു. പ്ളേറ്റോ പോളണ്ടുകാരന് ക്രിസ്ത്യാനിയാണ്.
എന്തുവന്നാലും കൈവിടില്ലെന്ന് പറഞ്ഞപ്പോള്‍ സാറയാണ് അവളെ പോകാന്‍
നിര്‍ബന്ധിച്ചത്. അവള് രക്ഷപെട്ടതില്‍ സന്തഷംതോന്നി. തനിക്ക് ഒരു
അനുജത്തിയെപ്പോലെയായിരുന്നു അവള്.
ഡെത്ത് മാര്‍ച്ച് മുന്പോട്ട് നീങ്ങുകയാണ്. പിന്നില്‍
വെടിയൊച്ചകേള്‍ക്കാം. വഴിയില്വീഴുന്നവരെ നാസികള്‍ വെടിവെയ്ക്കുകയാണെന്ന്
പീറ്റര്‍ പറഞ്ഞു. ഭാരിച്ച കാലുകള്‍ മുന്നോട്ടുവെച്ച് അവര്‍ നീങ്ങി. പ്രകടനം
ജര്‍മനിയുടെ അതിര്‍ത്തിയിലെത്തിയപ്പോള്‍ അവരില്‍ ജീവനോടെ അവശേഷിച്ചത് വെറും
മുപ്പത്തിയെട്ടു പേര്. സാറയും പീറ്ററും ആകൂട്ടത്തില്‍
ഇല്ലായിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല