കടുങ്ങല്ലൂരാണ് എന്റെ വീട്. പുഴയുടെ തീരത്തുള്ള ഗ്രാമം. മിക്കവാറും എല്ലാവരും ബന്ധുക്കള്‍. ഈ മഹാപ്രളയത്തില്‍ ഏറ്റവും അപകടത്തില്‍ പെട്ട പ്രദേശം.
ആലുവാമണപ്പുറം താണ്ടി എത്തുന്ന പെരിയാര്‍ കടുങ്ങല്ലൂരിനെ ചുറ്റി ഒരു വളവെടുക്കുന്നു. എന്നാല്‍ ഇപ്പോള്‍ ആ വളവിനെ ഒഴിവാക്കി പുഴ നേരെ വന്ന് കടുങ്ങല്ലൂരിനെ തല്ലുകയാണ്. ഒരിക്കലും പുഴ ചതിക്കില്ലെന്ന ഉറച്ച വിശ്വാസത്തില്‍ അവിടെ ജീവിക്കുന്നവര്‍ക്കിട്ടൊരു അടിയായി ഈ പ്രളയം. അവിടെ എന്റെ വീട് ഒറ്റനിലയാണ്. അമ്മയ്ക്കായി ഞാന്‍ പണിത പൊന്‍ചന്ദ്രിക എന്ന വീട്. ഇന്നലെ അത് മുഴുവനായും മുങ്ങിപ്പോയി.
അമ്മ തൊട്ടടുത്തുള്ള പെങ്ങളുടെ ഇരുനില വീട്ടിലേക്ക് മിനിഞ്ഞാന്നു രാത്രി മാറിയിരുന്നു. പുലര്‍ച്ചേ ഒന്നരയ്ക്കാണ് ഞാന്‍ അവസാനം വിളിച്ചത്. പിന്നെ ഓരോരോ ഫോണുകളായി ഓഫായി, നേരം വെളുക്കുമ്പോഴേക്ക് കടുങ്ങല്ലൂര്‍ റിമോട്ട് ഏരിയ ആയി.
എന്റെ കാലിന്റെ ലിഗമെന്റ് പൊട്ടി ഞാനിവിടെ കോഴിക്കോട്ട് കിടപ്പിലാണ്. ഇടക്കിടെ കറന്റ് പോകുന്നതുകൊണ്ട് എന്റെ ഫോണിലും ചാര്‍ജ്ജില്ല. ആരെ വിളിക്കും? എങ്ങനെ അമ്മയെക്കുറിച്ചറിയും? തച്ചനക്കര എന്ന പേരില്‍ വയലാര്‍ അവാര്‍ഡും കേന്ദ്രസാഹിത്യ അക്കാദമിയുമൊക്കെ വാങ്ങിയ ദേശമാണ് കടുങ്ങല്ലൂര്‍. ആ നോവലില്‍ പുഴ നീന്തിക്കടന്ന ധീരയായ പെണ്‍കുട്ടി ചിന്നമ്മയാണ് എന്റെ അമ്മ പൊന്നമ്മ. എന്നിട്ടിപ്പോള്‍ ആ ദേശവും അമ്മയടക്കമുള്ള ആയിരം പച്ചമനുഷ്യരും വെള്ളത്തില്‍ മുങ്ങിപ്പോകുമ്പോള്‍ ഞാനിവിടെ ഒന്നും ചെയ്യാനാവാതെ കാലൊടിഞ്ഞ് കട്ടിലില്‍!
പക്ഷേ കടുങ്ങല്ലൂര്‍ എന്ന പേര് ആരൊക്കെയോ ശ്രദ്ധിച്ചു. അവരില്‍ ആ കഥാപാത്രത്തെ സ്നേഹിച്ച പ്രശസ്തരും പേരെടുത്തുപറയാന്‍ മാത്രം പേരില്ലാത്ത കുറേ നല്ല മനസ്സുകളും ഉണ്ടായിരുന്നു. പിന്നെ അജ്ഞാതയായ ഒരമ്മയെ തിരക്കി കുത്തോഴുക്കില് ബോട്ടിറക്കിയ പ്രിയപ്പെട്ട ഇന്ത്യന്‍ സൈനികരും. നാല്‍പ്പതു മണിക്കൂറുകള്‍ക്കൊടുവില്‍ അമ്മയെ അവര്‍ മുങ്ങാന്‍ തുടങ്ങുന്ന മുകള്‍നിലയില്‍നിന്നു രക്ഷിച്ചു. ഒപ്പം ആ വീട്ടില്‍ അമ്മയോടൊപ്പമുണ്ടായിരുന്ന ഇരുപതോളം പേരേയും. അമ്മ പുറത്തുവന്ന് ലോകത്തെ പകച്ചുനോക്കുന്നത് ഇന്നുച്ചയ്ക്ക് ഞാന്‍ ടിവിയില്‍ കണ്ടു.
ഇന്നലേയും മിനിഞ്ഞാന്നും ഞാന്‍ ഉറങ്ങിയിട്ടില്ല. ഇന്നും ഞാന്‍ ഉറങ്ങുകയില്ല. കാരണം മഹാ പ്രളയത്തില്‍ നിന്ന് രക്ഷയ്ക്കായി നിലവിളിച്ചുകൊണ്ട് എന്റെ മറ്റേ അമ്മ- കടുങ്ങല്ലൂര്‍- ഇപ്പോഴും എനിക്കു നേരെ കൈനീട്ടി മുങ്ങിക്കൊണ്ടിരിക്കുകയാണ്.