എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ പരാതികള്‍ കേള്‍ക്കാന്‍ പോലും ദയകാണിക്കാതെ മുഖ്യമന്ത്രി അവരെ പുറംകാല് കൊണ്ടു തൊഴിക്കുകയാണെന്ന് പ്രമുഖ മനുഷ്യവകാശ പ്രവര്‍ത്തകയായ ദയാബായ്. 2010ല്‍ സുപ്രീംകോടതി എന്‍ഡോസള്‍ഫാന്‍ ദുരന്തം അനുഭവിക്കുന്ന മുഴുവന്‍ പേര്‍ക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം മൂന്നു മാസത്തിനകം നല്കാന് ഉത്തരവിട്ടിരുന്നു. പ്രാഥമിക കണക്കനുസരിച്ച് 6212 ദുരിതബാധിതര്‍ക്ക് അഞ്ച് ലക്ഷം രൂപ നല്‍കണം.
എന്നാല്‍ പിന്നീട് ദുരന്തബാധിതരുടെ എണ്ണം സര്‍ക്കാര്‍ 4182 ആയും 2011ല്‍ 1318 ആയും കഴിഞ്ഞ വര്‍ഷം 303 ആയും വെട്ടിക്കുറച്ചു. ദുരിതബാധിതരായ 3547 പേര്‍ക്ക് യാതൊരു ധനസഹായവും ലഭിച്ചില്ല. എന്‍ഡോസള്‍ഫാന്‍ കമ്ബനി അധികൃതരുടെ ഒത്താശയോടെ സംഭവത്തെ നിസാരവല്ക്കരിക്കാനുള്ള നീക്കങ്ങളാണ് നടന്നുവരുന്നതെന്നും ഇതിനു പിന്നില്‍ വന്‍ ലോബി പ്രവര്‍ത്തിക്കുന്നതായും ദയാബായ് ആരോപിച്ചു.
കിണറ്റില്‍ ഇട്ടു മൂടിയ എന്‍ഡോസള്‍ഫാന്‍ പരിശോധിക്കാനും അവ പൂര്‍ണമായും നശിപ്പിക്കാനും സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ദുരിതബാധിതര്‍ക്കു ആവശ്യമായ ചികിത്സ ജില്ലയില്‍ തന്നെ നടപ്പിലാക്കാന്‍ ഇതുവരെ സംസ്ഥാന സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. അതേപോലെ ദുരന്തബാധിതര്‍ക്കുവേണ്ടി ഒരു ന്യൂറോളജിസറ്റിനെപ്പോലും നിയമിക്കാന്‍ കഴിഞ്ഞില്ല. കാസര്‍കോട് ജില്ലയോട് ചിറ്റമ്മനയമാണ് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്നതെന്നും ദയാബായ് പറഞ്ഞു.