കൊല്ലം: കുടുംബ കലഹത്തിന്റെ പേരില്‍ ഭാര്യയും മരുമകനും അയല്‍വാസിയും ചേര്‍ന്നു ക്വട്ടേഷന്‍ നല്കി ഗൃഹനാഥനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 2 പേര് കൂടി പൊലീസ് പിടിയിലായി. ശൂരനാട് വടക്ക് ഗിരിപുരം തടത്തിവിള വീട്ടില്‍ സുരേന്ദ്രനെ (60)യാണ് രാത്രി വീട്ടില്‍ നിന്നും വിളിച്ചിറക്കി കനാലിന്റെ ഭാഗത്ത് കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചത്. മേയിലായിരുന്നു സംഭവം.
ക്വട്ടേഷന്‍ സംഘാംഗങ്ങളായ കരുനാഗപ്പള്ളി തൊടിയൂര്‍ വേങ്ങറ തടത്തിവിളയില്‍ ഹരിക്കുട്ടന് (25), ശൂരനാട് തെക്ക് ഇരവിച്ചിറ നടുവില്‍ പനന്തറ കോളനി കൈലാസത്തില്‍ അനന്തു (ചാത്തന് 22) എന്നിവരാണ് കഴിഞ്ഞ ദിവസം ശൂരനാട് പൊലീസിന്റെ പിടിയിലായത്. സുരേന്ദ്രന്റെ ഭാര്യ രുക്മിണി (55), ബന്ധു സാഗര്‍ (23), അയല്‍വാസി ശരത്കുമാര് (28), ക്വട്ടേഷന്‍ സംഘാംഗങ്ങളായ അഭിഷേക് (25), ചന്തു (23), സുബിന് (24) എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു.
പൊലീസ് പറയുന്നത്: ഏറെ നാളായുള്ള കുടുംബ കലഹത്തിന്റെ പേരിലാണ് ഗുജറാത്തിലുള്ള മരുമകന്റെ നേതൃത്വത്തില്‍ നാട്ടിലുള്ള ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് സുരേന്ദ്രനെ ആക്രമിച്ചത്. ഭാര്യ, മകള്‍, അയല്‍വാസി എന്നിവര്‍ ഗൂഢാലോചനയില്‍ പങ്കെടുത്തു. വണ്ടി കേടായെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ടാണ് ക്വട്ടേഷന്‍ സംഘം രാത്രി സുരേന്ദ്രനെ വീട്ടില്‍ നിന്നും തന്ത്രപരമായി വിളിച്ചിറക്കി കൊണ്ടുപോയത്.
ക്രൂരമായി മര്‍ദിച്ച ശേഷം കനാലിലേക്ക് എടുത്ത് എറിഞ്ഞു. വാരിയെല്ല് തകര്‍ന്ന നിലയിലായ സുരേന്ദ്രനെ ഭാര്യയും അയല്‍വാസിയും ചേര്‍ന്നാണ് കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാസങ്ങള്‍ നീണ്ട അന്വേഷണത്തിലൂടെയാണ് ഗൂഢാലോചന പുറത്ത് വന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്നും സുരേന്ദ്രന്റെ മകള്‍, സൈനികനായ മരുമകന് എന്നിവര്‍ ഉള്‍പ്പെടെയുള്ള പ്രതികളെ കിട്ടാനുണ്ടെന്നും ഇന്‍സ്പെക്ടര്‍ എ. ഫിറോസ്, എസ്ഐ പി. ശ്രീജിത്ത് എന്നിവര്‍ പറഞ്ഞു.