കുമരകം സ്വദേശിയായ ക്യാപ്റ്റന്‍ അശോക് കുമാറിന്റെ അസാമാന്യസാമർഥ്യമാണ് വലിയ അപകടമുണ്ടാകാതെ വ്യവസായി എം എ യൂസഫലി സഞ്ചരിച്ച കോപ്റ്റര്‍ താഴെയിറക്കിയത്. ഒപ്പം ഏറ്റവും മികച്ച സാങ്കേതിക വിദ്യകളോടെ നിർമിക്കപ്പെട്ട 'എ ഡബ്ല്യു 109' എന്ന ഹെലികോപ്റ്ററിന്റെ സാങ്കേതികതയും പ്രത്യേകതകളും, എന്നാണ് വിദഗ്ദര്‍ വ്യക്തമാക്കുന്നത്.
ഇന്ത്യന്‍ നേവിയിലെ കമാന്‍ററായിരുന്നു അശോക് കുമാര്‍. നേവിയില്‍ ഒരു ഷിപ്പിന്റെ സി.ഇ.ഒ ആയിരുന്ന ക്യാപ്റ്റന്‍ അശോക് കുമാര്‍ നേവിയുടെ ടെസ്റ്റ് പൈലറ്റ് കൂടിയായിരുന്നു. 24 വര്‍ഷത്തെ സേവനത്തിന് ശേഷം നേവിയില്‍ നിന്നു വിരമിച്ച ശേഷം ഒ.എസ്.എസ് എയര്‍ മാനേജ്‌മെന്റിന്റെ വിമാനങ്ങളുടെ പൈലറ്റായി സേവനം അനുഷ്ഠിച്ചു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പല പ്രമുഖര്‍ക്ക് വേണ്ടിയും ഹെലികോപ്റ്ററുകള്‍ പറത്തിയത് അശോക് കുമാറായിരുന്നു. പിന്നീടാണ് യൂസഫലിക്കൊപ്പം ജോലി തുടങ്ങിയത്.
ബംഗളുരുവില്‍ മിലിട്ടറി സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. 21ആം വയസ്സിലാണ് ആദ്യമായി അദ്ദേഹം വിമാനം പറപ്പിക്കുന്നത്. ഇപ്പോള്‍ 51 വയസ്സായി. അശോക് കുമാറിനൊപ്പം സഹ പൈലറ്റായി ഉണ്ടായിരുന്നത് പൊന്‍കുന്നം ചിറക്കടവ് സ്വദേശിയായ ശിവകുമാറായിരുന്നു. ശിവകുമാര്‍, അശോക് കുമാറിനെക്കാള്‍ സീനിയറാണെങ്കിലും ഇന്നലെ സഹ പൈലറ്റായിരുന്നു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പിതൃസഹോദരനെ കാണാനുള്ള യാത്രയ്ക്കിടെ ആണ് ഇന്നലെ യൂസഫലിയുടെ ഹെലികോപ്റ്റര്‍ അപകടത്തില്‍പെട്ടത്. രാവിലെ എട്ടരയോടെ പനങ്ങാട് ഫിഷറീസ് സര്‍വകലാശാല ഗ്രൗണ്ടില്‍ ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിനിടെയാണ് സംഭവം. യന്ത്രത്തകരാര്‍ കാരണം സമീപത്തുള്ള ചതുപ്പില്‍ കോപ്റ്റര്‍ ഇടിച്ചിറക്കുകയായിരുന്നു. യൂസഫലിയും ഭാര്യയും ഉള്‍പ്പെടെ 6 പേര്‍ ആണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. പ്രദേശത്ത് കനത്ത മഴയും കാറ്റും ഉണ്ടായിരുന്നു. സമീപവാസി ആണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തത്.
പ്രാഥമിക ചികിത്സക്ക് ശേഷം യൂസഫലിയും കുടുംബവും കൊച്ചിയില്‍ നിന്നും പ്രത്യേക വിമാനത്തില്‍ അബൂദാബിയിലേക്ക് പോയി.