വയനാട്ടില്‍ 1500 ഓളം ഭക്ഷ്യ കിറ്റുകള്‍ പിടികൂടിയ സംഭവം ഗൂഢാലോചനയാണെന്നും ബിജെപി പ്രവർത്തകർക്ക് സംഭവത്തില്‍ പങ്കില്ലെന്നും വയനാട് ജില്ല ബിജെപി പ്രസിഡന്റ് പറഞ്ഞു.
സംഭവത്തില്‍ ബിജെപി പ്രവർത്തകർക്ക് പങ്കില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം വിവാദം ഗൂഢാലോചനയുടെ ഭാഗമാണെന്നും കൃത്യമായ അന്വേഷണം വേണമെന്നും പറഞ്ഞു.
യുഡിഎഫും എല്‍ഡിഎഫും ആണ് കിറ്റ് നല്‍കി വോട്ട് പിടിക്കുന്നത് എന്നും വയനാട് ബിജെപി ജില്ലാ പ്രസിഡണ്ടായ പ്രശാന്ത് മലവയല്‍ പറഞ്ഞു. 1500 ഓളം ഭക്ഷ്യ കിറ്റുകളാണ് വയനാട് ജില്ലയിലെ ബത്തേരിയില്‍ നിന്ന് പിടികൂടിയത്.
നേരത്തെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്ബായി വോട്ടർമാരെ സ്വാധീനിക്കുന്നതിനായി ബിജെപി ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യുന്നു എന്ന തരത്തില്‍ യുഡിഎഫും എല്‍ഡിഎഫും ആരോപണം ഉന്നയിച്ചിരുന്നു.
ബത്തേരിയില്‍ നിന്ന് പിടികൂടിയത് കൂടാതെ വയനാട് ജില്ലയിലെ മാനന്തവാടി അഞ്ചാംമൈലിലെയും കല്‍പ്പറ്റ മേപ്പാടി റോഡിലെയും സൂപ്പർമാർക്കറ്റുകളില്‍ നിന്ന് വിതരണത്തിനായി സമാനരീതിയില്‍ കിറ്റുകള്‍ കൊണ്ടുപോയതായും ബിജെപിക്ക് എതിരെ എല്‍ഡിഎഫ്, യുഡിഎഫ് പ്രവർത്തകർ ആരോപണം ഉന്നയിക്കുന്നുണ്ട്.
ബത്തേരിയിലെ മൊത്തവിതരണ സ്ഥാപനത്തില്‍ രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പഞ്ചസാര,ബിസ്ക്കറ്റ്, റസ്ക്, ചായപ്പൊടി, വെളിച്ചെണ്ണ, സോപ്പുപൊടി, കുളി സോപ്പ്, എന്നീ അവശ്യസാധനങ്ങള്‍ അടങ്ങിയ കിറ്റുകളും ഇവയ്‌ക്കു പുറമേ വെറ്റില, അടയ്‌ക്ക, പുകയില എന്നിവയടങ്ങിയ കിറ്റുകളും കണ്ടെത്തിയത്.
വയനാട്ടിലെ ആദിവാസി മേഖലകളില്‍ വിതരണം ചെയ്യുന്നതിനായി ബിജെപി പ്രാദേശിക നേതാക്കളാണ് കിറ്റുകള്‍ക്കായി ഓർഡർ നല്‍കിയത് എന്നും വോട്ട് നേടുന്നതിനായാണ് ഇത്തരത്തില്‍ കിറ്റുകള്‍ തയ്യാറാക്കിയത് എന്നുമാണ് എല്‍ഡിഎഫും യുഡിഎഫും ഉന്നയിക്കുന്ന ആരോപണം.
എല്‍ഡിഎഫ്, യുഡിഎഫ് പ്രവർത്തകരുടെ ആരോപണത്തെ തുടർന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ മാനന്തവാടി അഞ്ചാംമൈലിലും കല്‍പ്പറ്റ മേപ്പാടി റോഡിലും പരിശോധന നടത്തുകയും ചെയ്തു. പരിശോധനയില്‍ 470 ഓളം കിറ്റുകള്‍ വിതരണം ചെയ്തതായി കണ്ടെത്തുകയും പകുതി കിറ്റുകള്‍ വാഹനത്തിലും പകുതി കിറ്റുകള്‍ കടയുടെ മുന്നില്‍ നിന്നും കണ്ടെത്തുകയും ചെയ്തിരുന്നു.